ചാര ഉപഗ്രഹ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കിം ജോങ് ഉൻ

ചാര ഉപഗ്രഹ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌  കിം ജോങ് ഉൻ

പ്യോംങ്യാംഗ്: ചാര ഉപഗ്രഹ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ.

ബഹിരാകാശ മുന്നേറ്റത്തിന്‍റെ പുതുയുഗമെന്നാണ്  കിം ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ പരിശീലനത്തിലെ നാഴിക കല്ലെന്നാണ് വിക്ഷേപണത്തിന് പിന്നാലെ കിമ്മിന്റെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. അതേസമയം ദൗത്യം വിജയമെന്ന് വിധിയെഴുതാറായിട്ടില്ലെന്നാണ് തെക്കൻ കൊറിയയുടെ നിരീക്ഷണം.

നേരത്തെ രണ്ട് തവണ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് കിം ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സ്വീകരണം നല്‍കിയതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വിശദമാക്കുന്നത്. ഭാര്യ രി സോള്‍ ജുവിനും മകള്‍ കിം ജു ഏയ്ക്കും ഒപ്പമായിരുന്നു സ്വീകരണത്തിന് കിം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചാര ഉപഗ്രഹം കൈവശമുള്ളത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് കിമ്മിന്റെ വിലയിരുത്തല്‍. ലോകത്തുള്ള ഏത് രാജ്യത്തിനെതിരെ വേണമെങ്കിലും ആക്രമണത്തിന് സേനയെ സജ്ജരാക്കാന്‍ സാറ്റലൈറ്റ് സഹായത്തോടെ കഴിയുമെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ടോക് ഹുന്‍ പ്രതികരിച്ചത്.

ഉത്തര കൊറിയയുടെ സൈനികപരമായ പഞ്ചവത്സര പദ്ധതിയില്‍ സുപ്രധാനമായതായിരുന്നു ചാര ഉപഗ്രഹം സജ്ജമാക്കുന്നത്. അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും കൊറിയന്‍ ഉപദ്വീപിലെ നീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹം സഹായിക്കുമെന്നാണ് ഉത്തര കൊറിയ വിലയിരുത്തുന്നത്. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗുവാമിലെ യുഎസ് സൈനിക താവളത്തിന്റെ ചിത്രങ്ങള്‍ വിലയിരുത്തുന്നതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം വിശദമാക്കിയിരുന്നു. അമേരിക്കയും ജപ്പാനും യുഎന്നുമടക്കം   ഉപഗ്രഹ വിക്ഷേപണത്തെ അപലപിച്ചിട്ടുണ്ട്