മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച്‌ ഖത്തര്‍ കോടതി

മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച്‌ ഖത്തര്‍ കോടതി

മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. ഹര്‍ജി പരിശോധിച്ച്‌ വാദം കേള്‍ക്കുന്നതിനായുള്ള തീയതി തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ ഖത്ത!!ര്‍ വധശിക്ഷ വിധിച്ചത്.

കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച്‌ 2022 ഓഗസ്റ്റില്‍ ഖത്തര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥരാണ്. ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷത്തോളം ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വധശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുള്ളത്.

ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി ചാരപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇവരെ പിടികൂടിയതെങ്കിലും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്താണെന്ന് ഖത്തര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.