മോഹൻദാസ്
വസന്തം ചെറിമരങ്ങളോടു ചെയ്തത് ഞാൻ നിന്നോടു ചെയ്യുമെന്നെഴുതിയ നെരൂദയുടെ വരികളിലെ തൂമഞ്ഞിൻതുള്ളികൾ പോലെ ഒരു നനവാർന്ന വായനയുടെ ചുംബനമായിരുന്നു ആർച്ചയുടെ നിഷേധിക്കപ്പെട്ട ഉമ്മകൾ.
നിൻ്റെ അധരങ്ങൾ എൻ്റെ അധരങ്ങളെ തേടുമ്പോൾ ഹൃദയാകാശങ്ങളിൽ വിടരുന്ന മഴവില്ലുകളെ ആർച്ചയുടെ കവിതകളിൽ കാണാം.
കവിതയുടെ വഴിയിൽ എന്നും ഒറ്റയ്ക്കു നടക്കാനായിരുന്നു ഈ കവയിത്രിക്കിഷ്ടം.
സ്ത്രീയെ ആവിഷ്ക്കരിക്കുന്ന കവിതകള്‍ക്കാണ് ഇന്ന് വിപണിമൂല്യം. അവളുടെ വികാര - വിചാരങ്ങള്‍ , മോഹങ്ങൾ, മോഹഭംഗങ്ങൾ, പ്രണയം തുടങ്ങി അവളുടെ ഓരോ അവസ്ഥകളെയും കുറിച്ചുള്ള കവിതകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ എഴുത്തിന്‍റെ മേഖലയിലേക്ക് സധൈര്യം വന്നു തുടങ്ങിയപ്പോള്‍, അവര്‍ എഴുതിത്തുടങ്ങിയപ്പോള്‍ ആ മാറ്റം സമാനതകളില്ലാത്തതായിരുന്നു. ആ മാറ്റത്തിൻ്റെ ശ്രംഖലയിലെ ഒരു കണ്ണിയാണ് ആർച്ചയും.
മുൻ കാലങ്ങളിൽ എഴുതിയ സ്ത്രീ എഴുത്തുകാരുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പാവാനല്ല പുതിയകാലത്തെ എഴുത്തുകാരികൾ ശ്രമിക്കേണ്ടതെന്ന് ആര്‍ച്ച ഉറച്ചു വിശ്വസിക്കുന്നു. നിഷേധിക്കപ്പെട്ട ഉമ്മകള്‍ ആ കാഴ്ചപ്പാടിന്‍റെ പ്രതിഫലനവുമാണ്.
നിരന്തരം കലഹിച്ചും അവകാശങ്ങളെപ്പറ്റി ഉറക്കെ സംസാരിച്ചും എഴുതിയുമൊക്കെ വേണം കവയിത്രികൾ നിലനില്‍ക്കേണ്ടത് എന്ന കാഴ്ചപ്പാട് തന്‍റെ കവിതകളുടെ ശോണമുദ്രയാക്കാന്‍ ഈ കവയിത്രി ജാഗ്രത പുലര്‍ത്തുന്നുണ്ട്.
…ദേ വെറുതെ ഈയെന്നെ ഞാനായി കണക്കാക്കരുത്….
ഇതിനപ്പുറമൊരാളുണ്ട്. അതാണ് ശരിക്കും ഞാന്‍….
തന്‍റെ യഥാര്‍ത്ഥ സ്വത്വത്തെ കവിതയിലൂടെ വെളിപ്പടുത്തുന്നുണ്ട് കവയിത്രി. പ്രണയം , കാമം , വിഷാദം, ഏകാന്തതയുടെ തുരുത്തുകള്‍ തുടങ്ങിയ വേറിട്ട കാഴ്ചകള്‍ നിറഞ്ഞ കവിതകള്‍ ആണ് ഈ സമാഹാരത്തിൽ ഉള്ളത് .
….ഒരു കവിതയിലുമെഴുതാത്ത എന്‍റെ വാക്കേ..' യെന്ന് ഞാനെന്‍റെ ഏറ്റവും വലിയ മുറിവിനെ ചുംബിക്കുന്നുവെന്നെഴുതിയ ലിഖിതാദാസിന്‍റെ തീഷ്ണാക്ഷരങ്ങള്‍ ആര്‍ച്ചയുടെ വരികളിലും കനല്‍ത്തിളക്കമാവുന്നുണ്ട്.
… 'നിഷേധിക്കപ്പെട്ട' 'ഉമ്മകള്‍' എന്ന ശീര്‍ഷകത്തിന് ഒരു കനല്‍ച്ചൂടുണ്ട്. ചോദിക്കാതെ കിട്ടുന്ന മുത്തങ്ങളേക്കാള്‍ കണക്കില്‍പ്പെടുന്നതെപ്പോഴും ഇരന്നു ചോദിച്ചീട്ടും ചുണ്ടിന്‍തുമ്പില്‍ അന്യമാവുന്ന നഷ്ടചുംബനങ്ങളാണ്….എന്ന് ആശ ആർച്ച തുറന്നെഴുതുന്നു.
ആര്‍ച്ചയ്ക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .
നിഷേധിക്കപ്പെട്ട ഉമ്മകൾ
കവിതകൾ
ആശ ആർച്ച
പ്രസാധകർ : പായൽ ബുക്സ്. വില : 150 രൂപ