മഴയൂഞ്ഞാല്‍: കവിത , ടോബിതലയല്‍

മഴയൂഞ്ഞാല്‍: കവിത , ടോബിതലയല്‍




മാനത്തെമാങ്കൊമ്പില്‍
ഊഞ്ഞാല്‍കെട്ടി
ആടുന്നുമഴ,പാടുന്നു
വെള്ളിപ്പാവാട
വിടര്‍ത്തിപ്പിടിച്ച്‌
പുണരുന്നകാറ്റിനെ
മാറോടണച്ച്‌
വിടരുമൊരുചിരിയുടെ
മിന്നല്‍പായിച്ച്‌,
ആടിയിറങ്ങവേ
പേടി ഇടിവെട്ടുന്നൊരു
നോട്ടമെറിഞ്ഞ്‌,
ആ മല മേലേനി-
ന്നീമരക്കൊമ്പത്തേ-
ക്കൂയലാടുന്നു...മഴ

ഇലത്താളമേളം
കൊഴുക്കുന്നുചെടികളില്‍,
തളിരുകളില്‍ സംഭ്രമം
തിരപോലെഉയരുന്നു...
നനവാര്‍ന്ന ചിറകുകള്‍
കുടഞ്ഞെതോപക്ഷികള്‍
ചൂടുള്ളോരിടംതേടി
വെടിയുന്നുനീഡം.
പുരമേലെമേഘങ്ങള്‍
പെരുമ്പറമുഴക്കുന്നു
പെരുകിമുറുകുന്നല്ലോ
ജീവന്റെതാളം.

ഊഞ്ഞാല്‍അഴിഞ്ഞുവീഴുന്നു...
മുറ്റത്ത്‌ ചിതറുന്നു
ചിരിതോര്‍ന്നചില്ലകള്‍
കൊഴിഞ്ഞ നിനവുകള്‍
നുറുങ്ങിയകൈവളകള്‍
പാദസരക്കൊഞ്ചലുകള്‍
കിളിമൊഴിക്കിലുക്കങ്ങള്‍
കണ്ണീരിറ്റുതുളുമ്പിത്തിളങ്ങിടും
മാവിലച്ചാര്‍ത്തുകള്‍...

ആടിത്തീര്‍ന്നിപ്പോള്‍ചായങ്ങളും
കളിവേഷങ്ങളുംമാറി
തിരശ്ശീലക്ക്‌പിന്നില്‍
തളര്‍ന്നിരിക്കുന്നുമഴ!

 

ടോബിതലയല്‍