ഛത്തിസ്‌ഗഡിൽ 50 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുൻപാകെ കീഴടങ്ങി

റായ്പൂർ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി. ബിജാപുറിൽ 50 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുൻപാകെ കീഴടങ്ങിയത്. വനിതകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ബിജാപുർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. സംഘത്തിൽ തലയ്ക്ക് വില പറഞ്ഞ മാവോയിസ്റ്റുകളടക്കമുണ്ട്.
സായുധ സേന നടപടി കടുപ്പിച്ചതോടെയാണ് മാവോയിസ്റ്റുകളുടെ നീക്കം. ശനിയാഴ്ച 15 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ബസ്തറിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മാത്രം 35 മാവോയിസ്റ്റുകളെയാണ് വധിച്ചത്.
ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ തുടച്ചു നീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ രാജ്യത്തുടനീളം മാവോയിസ്റ്റുകൾക്കെതിരേ കർശന നടപടിയാണ് സേനയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതിനിടെയാണ് മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങിയത്.