ലഷ്‌കർ ഇ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍
ലഷ്‌കർ ഇ തൊയ്ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇസ്രയേലിന്‍റെ ഈ സുപ്രധാന നീക്കം. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ലഷ്‌കര്‍ ഇ തൊയ്ബയെ നിയമവിരുദ്ധ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തതായി ഇസ്രയേല്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരവാദ സംഘടനയാണ്. 2008 നവംബര്‍ 26-ല്‍ അവര്‍ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഇപ്പോഴും സമാധാനകാംഷികളായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും മനസ്സില്‍ പ്രതിധ്വനിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.