കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം

കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധസമരത്തില്‍ മന്ത്രിസഭ ഒന്നാകെ അണിനിരന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് സമരം.

പ്രതിഷേധത്തില്‍ ഡിഎംകെയുടെ പ്രതിനിധിയായി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്‌നാട് മന്ത്രി സമരത്തിനെത്തിയത്. സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ അണിചേര്‍ന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും സമരവേദിയിലെത്തി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഎപിയും സമരവേദിയിലെത്തിയിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും വിദ്യാര്‍ത്ഥികളും ജന്തര്‍ മന്തറിലെത്തി. ആര്‍ജെഡി, ജെഎംഎം, എന്‍സിപി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.