23 വർഷം നീണ്ട വിവാഹമോചന പോരാട്ടത്തിന് വിരാമം; ഇന്ത്യൻ വംശജയ്ക്ക് ₹85 കോടി നഷ്ടപരിഹാരം

Jun 4, 2026 - 19:55
 0  3
23 വർഷം നീണ്ട വിവാഹമോചന പോരാട്ടത്തിന് വിരാമം; ഇന്ത്യൻ വംശജയ്ക്ക് ₹85 കോടി നഷ്ടപരിഹാരം

പ്രസാദ് തീയാടിക്കൽ

ലണ്ടൻ:   യുകെയിൽ 23 വർഷം നീണ്ടുനിന്ന വിവാഹമോചന നിയമപോരാട്ടത്തിന് ഒടുവിൽ വിരാമമായി. ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് യുകെ ഹൈക്കോടതി ഏകദേശം 6.6 മില്യൺ പൗണ്ട് (ഏകദേശം ₹85 കോടി) നഷ്ടപരിഹാരം അനുവദിച്ചു.

2002-ൽ വിവാഹമോചന നടപടികൾ ആരംഭിച്ച കേസാണ് പിന്നീട് യുകെയിലെ ഏറ്റവും ദൈർഘ്യമേറിയ കുടുംബകോടതി തർക്കങ്ങളിൽ ഒന്നായി മാറിയത്. ഭർത്താവായ ഭദ്രേഷ് ഗോഹിൽ തന്റെ കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്തുവിവരങ്ങൾ കോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് വർഷ ഗോഹിൽ ആരോപിച്ചത്.

തുടർന്ന് വർഷങ്ങളോളം നീണ്ട അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും ശേഷമാണ് ഭർത്താവിന്റെ സാമ്പത്തിക വിവരങ്ങളിൽ ഗുരുതരമായ മറച്ചുവെക്കലുകൾ ഉണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വർഷ ഗോഹിലിന് വൻതുക നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.

വിധിയെ തുടർന്ന്, വിവാഹമോചന കേസുകളിൽ സ്വത്തുക്കളും സാമ്പത്തിക വിവരങ്ങളും പൂർണമായി വെളിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ കേസ് വീണ്ടും വ്യക്തമാക്കുന്നതായി നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.

23 വർഷം നീണ്ട ഈ നിയമപോരാട്ടത്തിന്റെ അവസാന വിധി യുകെയിലെ കുടുംബനിയമ രംഗത്ത് ശ്രദ്ധേയമായ കേസുകളിലൊന്നായി വിലയിരുത്തപ്പെടുന്നു