അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യക്കാരനെ വെടി വച്ചു കൊന്നു. ലോസ് ഏഞ്ചലസിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ഹരിയാന സ്വദേശി കപിലാ(26)ണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തിനു സമീപം പൊതുസ്ഥലത്തു മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിനു നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾക്ക് കപിലിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. കുടുംബത്തിന്‍റെ ഏക പുത്രനായിരുന്നു ഈ യുവാവ്. 2022 ലാണ് കപിൽ അമേരിക്കയിൽ എത്തിയത്.
45 ലക്ഷം രൂപ മുടക്കിയെത്തിയ ഇദ്ദേഹം അനധികൃത കുടിയേറ്റക്കാരനായി മുദ്ര കുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടു. നാളുകൾക്കു ശേഷം ജയിലിൽ നിന്നു പുറത്തിറങ്ങി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടുകയാണ് കുടുംബം.