ഗസ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് ഹമാസുമായി കരാര്‍; 50 ബന്ദികളെ മോചിപ്പിക്കും , 150 പലസ്തീൻ തടവുകാരെ വിട്ടയക്കും

ഗസ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് ഹമാസുമായി  കരാര്‍; 50 ബന്ദികളെ മോചിപ്പിക്കും , 150 പലസ്തീൻ തടവുകാരെ വിട്ടയക്കും

സ്സയില്‍ നാലുദിവസം വെടിനിര്‍‌ത്തലിന് കരാര്‍. തീരുമാനം ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചു. 50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസ്- ഇസ്രയേല്‍ ധാരണയായി.

150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ബന്ദികളുടെ മോചനത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചര്‍ച്ചയില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ഇടപെട്ടു.

മാനുഷിക ഉടമ്ബടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് ഇറക്കിയ പ്രസ്താവനയിലും 150 പലസ്തീൻ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഏഴാഴ്ച നീണ്ട സമ്ബൂര്‍ണയുദ്ധത്തിന് ശേഷമാണ് ഗസ്സയില്‍ താത്ക്കാലികമായെങ്കിലും വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നത്. വെടിനിര്‍ത്തല്‍ നിലവിലുള്ള ദിവസങ്ങളില്‍ കരയില്‍ പൂര്‍ണമായ വെടിനിര്‍ത്തലും തെക്കൻ ഗസ്സയ്ക്ക് മുകളിലൂടെയുള്ള വ്യോമാക്രമണത്തിന് നിയന്ത്രണവുമുണ്ടാകും.

വെടിനിര്‍ത്തല്‍ കരാര്‍ വോട്ടെടുപ്പിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വലതുപക്ഷ സഖ്യത്തിനുള്ളില്‍ നിന്ന്   രൂക്ഷവിമര്‍ശനമാണ് നേരിട്ടത്. ഇസ്രയേല്‍ കണ്ട ഏറ്റവും മോശമായ ആക്രമണം നടത്തിയ ഹമാസിന് വഴങ്ങേണ്ടതില്ലെന്ന വിമര്‍ശനമാണ് ചില അംഗങ്ങള്‍ ഉന്നയിച്ചത്. ഇസ്രയേലി സൈനികരുടെ മോചനം കൂടി കരാറില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെൻ-ഗ്വിറും അഭിപ്രായപ്പെട്ടു.