വിദ്വേഷ പ്രസംഗത്തിന് വിലക്ക് ; സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ.
രാജ്യത്തെ 97 കോടി വോട്ടർമാരാണ് ഏഴ് ഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാവുക. പത്തര ലക്ഷം പോളിങ് ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്പ്പെടുത്തും. കരാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിങ്ങ് ബൂത്തുകളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടെ നിയോഗിക്കും.
ബൂത്തുകളില്‍ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പില്‍ മണിപവറും മസില്‍ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വോട്ടിന് പകരം മദ്യവും പണവും നല്‍കുന്നത് തടയും. ഓണ്‍ലൈൻ പണമിടപാട് നിരീക്ഷിക്കും. വ്യാജ വാർത്തകള്‍ക്കെതിരെ കർശന നടപടിയെടുക്കും. വിമർശനമാകാം പക്ഷെ വ്യാജവാർത്തകള്‍ പാടില്ലെന്നും സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.