കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത; ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രസെനാക്ക

കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത; ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രസെനാക്ക

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിനായി വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്നുസമ്മതിച്ച്‌ നിർമ്മാണ കമ്ബനിയായ ആസ്ട്രസെനാക്ക.

യുകെ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്ബനിയായ ആസ്ട്രസെനാക്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്ബനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ഓക്സ്ഫോർഡ് സര്‍വകലാശാലയുമായി സഹകരിച്ചായിരുന്നു ആസ്ട്രസെനാക്ക കോവിഷീല്‍ഡ്‌ വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയിലാവട്ടെ ഇത് വിതരണം ചെയ്‌ത അദർ പൂനവാലയുടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടായിരുന്നു.

വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം എന്നാണ് സൂചന. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കോവിഷീല്‍ഡ്‌ വാക്‌സിൻ നിരവധി കേസുകളില്‍ ഗുരുതരമായ രോഗങ്ങളോ മാരകമായ അവസ്ഥകളോ ഉണ്ടാക്കിയതായി ആരോപിച്ച്‌ അസ്‌ട്രസെനാക്ക പലയിടത്തും നിയമനടപടികള്‍ നേരിടുന്നുണ്ട്.

ആകെ 51 കേസുകളിലായി ഇരകള്‍ 10 കോടി പൗണ്ട് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. കോവിഷീല്‍ഡ്‌ വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് ചൂണ്ടിക്കാട്ടി 2021ല്‍ ജെയ്‌മി സ്‌കോട്ട് എന്നയാളാണ് ഈ കേസിന് തുടക്കമിട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത് അംഗീകരിക്കാൻ കമ്ബനി തയ്യാറായിരുന്നില്ല. ഇത്തരം തകരാറുകള്‍ വാക്‌സിൻ മൂലമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നായിരുന്നു കമ്ബനിയുടെ അഭിഭാഷകർ ഉള്‍പ്പെടെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒരു വർഷത്തിന് ശേഷം അവർ ഇപ്പോള്‍ ഇത് അംഗീകരിച്ചതോടെ ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ആശങ്കയില്‍ ആഴ്ന്നിരിക്കുന്നത്.

വളരെ ചുരുക്കം ചില സന്ദർഭങ്ങളില്‍ വാക്‌സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്ബനി സമ്മതിച്ചത്. അതേസമയം, അസ്ട്രസെനാക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.