പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല

പേട്ടയിൽ നിന്ന് കാണാതായ  രണ്ടുവയസുകാരിയെ കണ്ടെത്തിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല

തിരുവനന്തപുരം: രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കഴിഞ്ഞ ദിവസം  രാത്രി 7.30 ഓടെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നു കുട്ടിയെ കണ്ടെത്തിയെങ്കിലും കുട്ടി ഇവിടെ എങ്ങനെയെത്തി എന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയില്ല.

കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പോറലൊന്നുമില്ലാത്തതിനാല്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കുറിച്ചുള്ള സൂചന പോലിസിന് ലഭിച്ചതായി പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പോലിസ് തയാറായിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ്പോലിസ് നല്‍കുന്ന വിവരം. വിശദ വിവരങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധന നടത്താനാണ് പോലിസ് നീക്കം. സംഭവം നടന്ന ചാക്ക - ഓള്‍ സെയിൻ്റ്സ് ഭാഗത്തെ സിസിടിവികള്‍ പരിശോധിക്കുന്നത് തുടരും. കുഞ്ഞിെന്റെ സഹോദരന്റെ മൊഴിയില്‍ പറഞ്ഞ മഞ്ഞ സ്കൂട്ടറിനെ കുറിച്ചും അന്വേഷണം തുടരാനാണ് പോലിസ് തീരുമാനം.

മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതല്‍ സംസാരിക്കാത്ത സ്ഥിതിയുണ്ട്. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു. ആഹാരം കഴിക്കാത്ത പ്രശ്നങ്ങള്‍ മാത്രമാണ് കുഞ്ഞിനുള്ളതെന്ന് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജ്ജും പറഞ്ഞു.