നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിനൊരുക്കിയ പാലം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിനൊരുക്കിയ പാലം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിലെ താല്‍ക്കാലിക പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി ഒമ്ബതുമണിയോടെയായിരുന്നു അപകടം. മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറുത്തിവിള ബൈപാസ് ജങ്ഷനില്‍ നടത്തിയ ക്രിസ്മസ് പുല്‍ക്കൂട് മത്സരത്തിന്റെ ഭാഗമായി നിര്‍മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. വാട്ടര്‍ ഷോ നടക്കുന്ന ഇടത്തേക്കുള്ള താല്‍ക്കാലിക മരപ്പാലമാണ് തകര്‍ന്നത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച്‌ ഈ പാലത്തില്‍ ആളുകളെ കയറ്റിയിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം പേര്‍ പാലത്തില്‍ കയറിയപ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്ന് ഉറപ്പാക്കിയില്ലെന്ന് ആരോപിച്ച്‌ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയത് സ്ഥലത്ത് സംഘര്‍ഷത്തിനും വഴിവെച്ചു.