കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി

Dec 22, 2025 - 14:19
 0  4
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസയച്ചത്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹർജിയിലാണ് കോടതി നടപടി.

2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ളക്സിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരം മുന്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. പിന്നാലെ തർക്കവുമുണ്ടായി.

ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേയർക്കും എംഎൽഎക്കുമെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് , ആര്യയുടെ സഹോദരൻ അരവിന്ദ്, സഹോദരൻറെ ഭാര്യ എന്നിവർ പ്രതിയായിരുന്നു.

എന്നാൽ മേയറെയുംഎംഎൽഎയെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയത്. കാറോടിച്ചിരുന്ന മേയറുടെ സഹോദരൻ മാത്രമാണ് പ്രതി. ബസ് തടഞ്ഞ് കാർ സീബ്ര ലൈനിൽ ഇട്ടെന്ന് മാത്രമാണ് കുറ്റം. ഹൈഡ്രോളിക് സംവിധാനമുള്ള ബസിൽ ഡ്രൈവർ ഡോർ തുറന്ന് കൊടുത്തത് കൊണ്ടാണ് എംഎൽഎ ബസിൽ കയറിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

ഡ്രൈവറെ എംഎഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷിമൊഴികളില്ല. കെഎസ്ആർടിസി ഡ്രൈവർ റൂട്ട് തെറ്റിച്ച് ബസോടിച്ചതിനാൽ ഡ്യൂട്ടി തടസ്സപെടുത്തിയതെന്ന് പരാതി നിലനിൽക്കില്ല. മോശം ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തത് മാത്രമാണ് സച്ചിൻ ദേവ് ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് യദു വ്യക്തമാക്കിയത്