അപ്പക്കഷ്ണം: കവിത, കാവ്യ ഭാസ്കർ
ഒറ്റകയ്യും തൂക്കി
അപ്പക്കഷ്ണവുമായി
അവൻ ഓടി.
കണ്ണെത്താ ദൂരത്തേയ്ക്ക് .
പഴുത്തു വിങ്ങിയ വ്രണത്തിൽ
മഞ്ഞപ്പുഴുക്കൾ
നുളച്ചൊഴുകുന്നു.
ഒട്ടിയ കുടലിനെയിത്തിരി
വീർപ്പിക്കുവാൻ
അപ്പക്കഷ്ണത്തിന്
കഴിയില്ലെങ്കിലും,
ആർത്തിയോടെയവൻ
തിന്നു.
പിറ്റേന്ന്,
പാടവരമ്പത്ത്
അവൻ ചത്ത് മലച്ചു.
വായിൽ തലേന്നത്തെ
അപ്പക്കഷ്ണത്തിന്റെ
ബാക്കിയും.
ഏതോ വിരുതൻ
വിഷം ചേർത്ത അപ്പക്കഷ്ണങ്ങളുമായി
നാടു നീളെ നടന്നു.
തെരുവിന്റെ പുത്രൻമാർ
ചത്തുമലച്ചു കൊണ്ടേയിരുന്നു ....
കൂടപ്പിറപ്പുകൾ ഓലിയിട്ടു .....!
കാവ്യ ഭാസ്കർ