തിരുനാമ കീർത്തനം പാടാൻ’ ഫാ. പനച്ചിക്കൽ യാത്രയായി

Jun 16, 2026 - 19:57
 0  3
തിരുനാമ കീർത്തനം പാടാൻ’ ഫാ. പനച്ചിക്കൽ യാത്രയായി

പി .പി ചെറിയാൻ

കോട്ടയം: ”തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” എന്നു തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ഭക്തി ഗാനങ്ങള്‍ രചിച്ച പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം സംഭവിച്ചത്.

‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളെ’ എന്ന ഗാനവുമായിട്ടാണ് വിന്‍സെഷ്യന്‍ സഭാംഗമായ ഫാ. പനച്ചിക്കല്‍ ഭക്തിഗാന രംഗത്തേക്കു പ്രവേശിച്ചത്. 1974ല്‍ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്കുവേണ്ടിയാണ് അച്ചന്‍ നിയോഗിക്കപ്പെട്ടത്. ധ്യാനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്കുവേണ്ടിയാണ് 1974-ല്‍ ഈ ഗാനമെഴുതിയത്. വൈദികനായി പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന തീക്ഷ്ണത മുഴുവന്‍ ആ വരികളില്‍ ഉണ്ടായിരുന്നു എന്ന് പിന്നീട് ഫാ. പനച്ചിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ വരികള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസ് ആയിരുന്നു.

1993-ലായിരുന്നു തിരുനാമകീര്‍ത്തനം പുറത്തുവന്നത്. ആ ഗാനത്തിന് കെസിബിസിയുടെ അവാര്‍ഡും അച്ചനു ലഭിച്ചു.

‘ആരാധിച്ചീടാം കുമ്പിട്ടാരാധീച്ചീടാം,’ ‘പിതാവേ അനന്ത നന്മയായ്,’ ‘തന്നാലും നാഥാ ആത്മാവിനെ,’

‘തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍,’ തുടങ്ങി ആയിരത്തോളം ഭക്തിഗാനങ്ങള്‍ അച്ചന്റെ തൂലികയിലൂടെ പുറത്തുവന്നിട്ടുണ്ട്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ശാലോം മീഡിയ അവാര്‍ഡും ഫാ. പനച്ചിക്കലിന് ലഭിച്ചിട്ടുണ്ട്.