ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും
ഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഷി ജിൻപിങ് നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
ഉച്ചകോടിക്കായി റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ ഈ ആഴ്ച അവസാനം ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിൽ ചാണക്യപുരിയിലെ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11 ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു നേതാക്കളും പാലം വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങിയ ശേഷമായിരിക്കും ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലേക്ക് തിരിക്കുക.
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം നിർണ്ണായകമായ ഒരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളിൽ ഈ സന്ദർശനം വലിയ സ്വാധീനം ചെലുത്തും. ഇതിനുപുറമെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും റഷ്യ-യുക്രൈൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ബ്രിക്‌സിന്റെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്.
2019 ൽ ചെന്നൈക്കടുത്തുള്ള മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കായിരുന്നു ഷി അവസാനമായി ഇന്ത്യയിലെത്തിയത്. നേരത്തെ 2016 ൽ ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനും അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. 2014 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം. അന്ന് പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തിയിരുന്നു