എം.എച്ച്‌ 370 വിമാന അവശിഷ്ടങ്ങൾക്കായി വീണ്ടും തിരച്ചില്‍ നടത്തണമെന്ന് എയ്‌റോസ്‌പേസ് വിദഗ്ധര്‍

എം.എച്ച്‌ 370 വിമാന അവശിഷ്ടങ്ങൾക്കായി  വീണ്ടും തിരച്ചില്‍ നടത്തണമെന്ന് എയ്‌റോസ്‌പേസ് വിദഗ്ധര്‍

ണ്ടൻ: 2014 മാര്‍ച്ച്‌ എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍ എയര്‍ലൈൻസിന്റെ എംഎച്ച്‌370 വിമാനം വീണ്ടും തിരച്ചില്‍ നടത്തിയാല്‍ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധര്‍ രംഗത്ത്.

എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മര്‍ചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് ഒൻപതു വര്‍ഷം മുൻപു കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലില്‍ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ലണ്ടനിലെ റോയല്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് വിമാനത്തിനായി വീണ്ടും തിരച്ചില്‍ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എംഎച്ച്‌370 ന്റെ അവശിഷ്ടങ്ങള്‍ക്കായി പുതിയ തിരച്ചില്‍ ആരംഭിക്കാൻ ഇരുവരും മലേഷ്യൻ സര്‍ക്കാരിനോടും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോര്‍ട്ട് സേഫ്റ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടു. വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലില്‍ വീഴ്ത്തിയതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദിഷ്ട സ്ഥലത്ത് തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് മര്‍ച്ചന്റും ബെല്ലിയും കൂട്ടിചേര്‍ത്തു.

വിമാനത്തിന്റെ ട്രാൻസ്‌പോണ്ടര്‍ ബോധപൂര്‍വം ആരോ ഓഫാക്കിയതാണെന്നും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്നും ഇരുവരും പറയുന്നു. തായ്, ഇന്തൊനീഷ്യൻ, ഇന്ത്യൻ, മലായ് എന്നീ വ്യോമാതിര്‍ത്തികള്‍ക്കിടയില്‍ 'നോ മാൻസ് ലാൻ‍ഡില്‍' ആയിരിക്കുമ്ബോഴാണ് വിമാനത്തിന് പെട്ടെന്ന് ദിശാമാറ്റം സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

227 യാത്രക്കാരും 12 ജീവനക്കാരുമായി ദക്ഷിണ മലേഷ്യയിലെ ക്വാലലംപുര്‍ വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കുള്ള യാത്രാമധ്യേയാണ് എംഎച്ച്‌370 വിമാനം അപ്രത്യക്ഷമായത്. വിപുലമായി തിരച്ചില്‍ നടത്തിയിട്ടും അവശിഷ്ടങ്ങള്‍ കണ്ടെത്താൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളി, കാണാതായ വിമാനത്തിന്റെ വലിയൊരു ഭാഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നു.