സംസ്ഥാനത്തെ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്തെ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും.

കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവന്നേക്കും. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

പാലക്കാട് ഡിവിഷന് കീഴിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത്. വൈകിട്ട് 7 മണി മുതല്‍ പുലർച്ചെ 1 മണി വരെ ഏത് സമയത്തും കറൻ്റ് പോകും. സമാനമായി കൂടുതല്‍ ലോഡ് ഉപയോഗിക്കുന്ന മറ്റു പ്രദേശങ്ങളുംകെ.എസ്.ഇ.ബി കണ്ടെത്തി. ഇവിടെയും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയേക്കും. സർവകാല റെക്കോർഡിട്ട് കഴിഞ്ഞ ദിവസം 11.59 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലൂടെ വൈകുന്നേരത്തെ പീക്ക് സമയ ആവശ്യകത കുറക്കാനായെന്നാണ് വിലയിരുത്തല്‍.