ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാല്‍ ഭാര്യയ്ക്ക് അയാളുടെ ലൊക്കേഷനും കാള്‍ ഡേറ്റ റെക്കോര്‍ഡുകളും വെളിപ്പെടുത്താന്‍ ആവശ്യപ്പെടാമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കോടതി വിധി പുറപ്പെടുവിക്കുന്ന പ്രക്രിയയെ സഹായിക്കുന്ന വസ്തുനിഷ്ഠമായ രേഖകളാണിതെന്ന് ഹൈക്കോടതി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2025 ഏപ്രിലില്‍ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവും അയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയും ചേർന്ന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കാമുകിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ലോക്കേഷന്‍ വിവരങ്ങളും ഭര്‍ത്താവിന്റെ കാള്‍ റെക്കോഡിംഗ് രേഖകളും വെളിപ്പെടുത്താനുള്ള ഭാര്യയുടെ അപേക്ഷ നേരത്തെ കുടുംബകോടതി അനുവദിച്ചിരുന്നു. കുറ്റം തെളിയിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് അവര്‍ വാദിച്ചു.