വിശപ്പിന്റെ വില അറിയുന്ന പുണ്യമാസം : ലേഖനം,  പ്രേമചന്ദ്രൻ നായർ

വിശപ്പിന്റെ വില അറിയുന്ന പുണ്യമാസം : ലേഖനം,  പ്രേമചന്ദ്രൻ നായർ

    റംസാൻ..... വ്രതശുദ്ധിയുടെ പുണ്യകാലം. വിശ്വാസിയുടെ പുണ്യവ്രതത്തിന്റെ നിലാ ശോഭ പരത്തുന്ന റംസാനെ ലോകമെങ്ങും വരവേറ്റു വരികയാണ്. സഹജീവികളുടെ തെറ്റ് തിരുത്തിയും സാന്ത്വനമേകിയും സർവ  ശക്തനോട് മാപ്പിരന്നു പ്രാർത്ഥിക്കുന്ന ദിനരാത്രങ്ങളാണ് അനുഗ്രഹീതമായ റംസാൻ വ്രതനാളുകൾ.  


 വ്രതവും ഉപവാസവും സൽക്കാരവും സക്കാത്തുമായിട്ടുള്ള പുണ്യമാസം. അതായതു വർഷത്തിൽ ഒരുമാസം പകൽ ഭക്ഷണം ഉപേക്ഷിക്കുന്ന റംസാൻ നോമ്പ്. ശരീരശുദ്ധി, മാനസികശുദ്ധി, സഹോദരസ്നേഹം, കൃത്യനിഷ്ട, ത്യാഗസന്നദ്ധത, ഉപകാരസ്മരണ, സദ്ഭാവന തുടങ്ങിയ വികാരങ്ങൾ ഉപവാസത്തിനു സൃഷ്‌ടിക്കാൻ കഴിയുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ആത്യന്തികമായ മനുഷ്യനന്മയാണ്‌ എല്ലാ മതങ്ങളും ഉപദേശിക്കുന്നത്.

മനസ്സിനെ ചിന്തകളുടെ ആധിക്യത്തിൽനിന്നു നിയന്ത്രിക്കാൻ ധ്യാനത്തിന് മാത്രമേ കഴിയൂ. നൂറായിരം ചിന്തകളിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. ഉപവാസവും വ്രതവും ഒരു പരിധിവരെ ഇത്തരം ചിന്തകളും മാനസിക സംഘര്ഷങ്ങളും കുറക്കുന്നു.

  പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പുണ്യമാസത്തിന്  ശാരീരികമായും, ആത്മീയമായും ഏറെ പ്രത്യേകതകൾ ഉണ്ട്. ഉപവാസം മനസ്സിന്റെ ശുദ്ധീകരണം നിർവഹിക്കുന്നു. പകൽ മുഴുവൻ ഉപവസിച്ചു നിത്യകര്മങ്ങളിൽ ഏർപ്പെടുമ്പോൾ വേദനകളും വിശപ്പും ദാഹവും നേരിട്ടനുഭവിച്ചു കൊണ്ടു പാവപ്പെട്ട സഹജീവികളുടെ അനുഭവങ്ങൾ മനസ്സിലാക്കാനുള്ള അവസരം കൂടിയാകുന്നു. ഈ തിരിച്ചറിവ് തന്നെപ്പോലെ തന്റെ സഹജീവികളെയും സ്നേഹിക്കാനും ഉപകാരം ചെയ്യാനുമുള്ള പ്രചോദനമായി തീരുന്നു. അതിരുകളില്ലാത്ത വിശ്വാസത്തിലൂടെ ഉള്ളവർ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ, അവൻ ഇല്ലാത്തവന്റെ വിശപ്പും വേദനയും ദാഹവും അറിയുകയാണ്. 

രാജാവും പ്രജയും  ധനികനും ദരിദ്രനും ഒരുപോലെ ഇവിടെ വിശപ്പിന്റെ വില അറിയുകയാണ്. വിവിധ ജാതിമത വർണ്ണ വർഗങ്ങളിൽ പെട്ടവർ അതിരുകളുടെ അകൽച്ചകളില്ലാതെ വിരുന്നുകളിൽ  ഒത്തുകൂടുന്നു.

വിശ്വസാഹോദര്യത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. അതിനു പ്രേരകമാകുന്നത് ഉപവാസമാണ്. ഉപവാസം മനുഷ്യനെ ദൈവവുമായി കൂടുതൽ അടുപ്പിക്കുമെന്നത് നമുക്കറിയാം. നിറഞ്ഞ ആത്മാർത്ഥതയുടെ തേങ്ങലുകളാണല്ലോ വിശക്കുന്നവന്റെ പ്രാർഥനകൾ. രാത്രികളെ ജീവസ്സുറ്റ കാലമാക്കുന്നതാണ് റംസാൻ. സമൂഹ നോമ്പുതുറ സൗഹൃദ സംഗമവേദികൂടിയാണ്. ജാതിമതദേശ ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഇതിൽ പങ്കാളികളാകുന്നു.

 ഇപ്പോൾ വിവിധ സാംസ്‌കാരിക സംഘടനകളും, അസോസിയേഷനുകളും ഇഫ്താർ പാർട്ടികൾ സംഘടിപ്പിച്ചുവരുന്നു. അവർക്കെല്ലാംവിശുദ്ധി നൽകുന്നതാണ് വിശുദ്ധ റംസാൻ പുണ്യമാസം.
പാക്സ്ഥാനിയും, ഇറാനിയും, ഇന്ത്യനും, ഇറാഖിയും, ഇംഗ്ളീഷുകാരനുമെല്ലാം ഒരു തളികക്ക് ചുറ്റും വട്ടമിട്ടിരുന്നു ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കുന്നത് കണ്ടു നല്ലവരായ അറബികൾ സായൂജ്യമടയുന്നു. ഇപ്പോൾ സാംസ്കാരികസംഘടനകളും ഇഫ്താർ ആഘോഷിച്ചു വരുന്നു.  ഇഫ്താർ സംഗമങ്ങൾ മാനസിക സൗഹാർദ്ദവും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശങ്ങളാണ്.  

വ്രതവും ഉപവാസവും :  
 ഉപവാസവും വ്രതവും മനസ്സിനാണ് ശക്തി പകരുന്നത്. തിരമാലകൾ കടൽ ഭിത്തിയിൽ ആഞ്ഞടിക്കുന്നതുപോലെയാണ് മനസ്സിനെ പ്രലോഭനങ്ങൾ മൂടുന്നത്. മതവും ശാസ്ത്രവും പറയുന്നതു മനസിന്റെ ഏകാഗ്രത എന്നാണ്. കാരണം ഏകാഗ്രതയുണ്ടെങ്കിൽ ഉത്സാഹം വർധിക്കും. ഉത്സാഹം കൂടുതൽ കിട്ടാൻ വ്രതാനുഷ്ടാന ങ്ങൾക്ക് കഴിയുമെന്നാണ് ശാസ്ത്രം......

വാർദ്ധക്യം പിടിച്ചു നിർത്തി നിത്യയൗവനം കാത്തു സൂക്ഷിക്കുന്ന പലരും നോമ്പ് എടുക്കുന്നു. ലോകത്തു ഏറ്റവും ചഞ്ചലമായ മനസ്സാണ് മനുഷ്യന്റേത് .....
പുണ്യങ്ങൾ പൂക്കുന്ന   വിശുദ്ധ റംസാൻ കാലത്ത്  ഉള്ളവൻ ഇല്ലാത്തവന്റെ വിശപ്പറിയുന്നു. ദിവസങ്ങൾ കടന്നുപോകുന്നതോടെ ദാനധർമ്മാദികൾ കൊണ്ടു ദിനചര്യകൾ ധന്യമാകു ന്നു. വിശുദ്ധിയുടെ സങ്കീർത്തനം പോലെ എങ്ങും ഭക്തി സൂക്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ദിനരാത്രങ്ങൾ. ഉപാസനയും ഉപവാസവുമായി കടന്നുപോകുന്ന നാളുകൾ.... പരിശുദ്ധിയുടെ നാളുകൾ..... അതാണ് വിശുദ്ധ റംസാൻ നാളുകൾ...... !    
 അതിരുകളില്ലാത്ത അകൽച്ചകളില്ലാത്ത വിശ്വ സാഹോദര്യത്തിന്റെ നേർകാഴ്ച. വ്രതാനുഷ്ഠാനമനുഷ്ഠിക്കുന്ന ധാരാളം അമുസ്ലിം സ്ത്രീ പുരുഷന്മാരുണ്ട്...

 പ്രേമചന്ദ്രൻ നായർ, TVM.