ചെന്നൈ: കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് ടിവികെ അധ്യക്ഷൻ വിജയ് മാപ്പ് ചോദിച്ചു. ഇന്നലെ മഹാബലിപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിജയ് അവരുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ അറിയിച്ചു. ഒമ്പത് മണിക്കൂറോളമാണ് വിജയ് ദുരന്തബാധിതരെ കണ്ടത്.
ദുരന്തം സംഭവിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും വിജയ് നേരിൽ കാണുന്നത്. കരൂരിൽ നേരിട്ട് എത്താൻ സാധിക്കാത്തതിലും അദ്ദേഹം മാപ്പ് പറഞ്ഞു. ദുരന്തബാധിതരെ കരൂരിലേക്ക് പോകാതെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയതിൽ ഡിഎംകെ നേതാക്കളടക്കം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
സെപ്റ്റംബർ 27-നാണ് ടിവികെയുടെ റാലിയിൽ പങ്കെടുക്കാൻ എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കരൂർ ദുരന്തത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം നേരത്തെ കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം അക്കൗണ്ടിൽ നൽകിയിരുന്നു.