26ാമത് ബംഗളൂരു ടെക് സമ്മിറ്റിന് പ്രൗഢ തുടക്കം
ബംഗളുരു: ജൈവ സാങ്കേതിക രംഗത്ത് പരിഷ്‍കരിച്ച നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു പാലസില്‍ ബുധനാഴ്ച ആരംഭിച്ച 26ാമത് ബംഗളൂരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതിസന്ധികളിലൂടെ നീങ്ങുന്ന ബയോടെക്നോളജി വിഭാഗത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കാൻ കര്‍ണാടക സര്‍ക്കാറിന്റെ പ്രതിബദ്ധത പരിഷ്‍കരിച്ച ബയോടെക് പോളിസിയില്‍ പ്രകടമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനിമേഷൻ, വിഷ്വല്‍ ഇഫക്‌ട്സ് പോലുള്ള രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും ആനിമേഷൻ, വിഷ്വല്‍ ഇഫക്‌ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയില്‍ പുതിയ നയം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കര്‍ണാടക സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ 5,400 ഐ.ടി-ഐ.ടി ഇതര കമ്ബനികളും 750ഓളം മള്‍ട്ടി നാഷനല്‍ കോര്‍പറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.ടി മേഖലയില്‍ 12 ലക്ഷം പേര്‍ നേരിട്ടും 31 ലക്ഷം പേര്‍ പരോക്ഷമായും ജോലി ചെയ്യുന്ന ബംഗളൂരുവില്‍നിന്നാണ് രാജ്യത്തിന് 85 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി വരുമാനം നല്‍കുന്നത്.
ബംഗളൂരു പാലസില്‍ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റില്‍ ചന്ദ്രയാൻ-മൂന്ന് പ്രദര്‍ശന നഗരിയില്‍നിന്ന്
രാജ്യത്തെ സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ 40 ശതമാനവും ബംഗളൂരുവില്‍നിന്നാണ്. നിക്ഷേപകരെ ആകര്‍ഷിക്കാൻ തടസ്സങ്ങളില്ലാത്ത ഇക്കോസിസ്റ്റമാണ് കര്‍ണാടക പ്രദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.