തിരഞ്ഞെടുപ്പ് പ്രചാരണം : പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍

തിരഞ്ഞെടുപ്പ് പ്രചാരണം : പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥമാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂര്‍ എരിയാടേക്ക് ഹെലികോപ്റ്ററില്‍ എത്തും.

12.15ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

വൈകുന്നേരം 3.30 മുതല്‍ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

24 ന് രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങും. മറ്റ് പ്രമുഖ നേതാക്കളും പിന്നാലെ എത്തുന്നുണ്ട്