'യേശുക്രിസ്തുവിന് ശേഷം ആര്?, ഉത്തരം കിട്ടി', സച്ചിദാനന്ദനെ പരിഹസിച്ച്‌ ശ്രീകുമാരന്‍ തമ്ബി

'യേശുക്രിസ്തുവിന് ശേഷം ആര്?,  ഉത്തരം കിട്ടി', സച്ചിദാനന്ദനെ പരിഹസിച്ച്‌ ശ്രീകുമാരന്‍ തമ്ബി

സാഹിത്യ അക്കാദമിയിലെ വിവാദങ്ങളില്‍ പ്രതികരണം നടത്തിയ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദനെ പരിഹസിച്ച്‌ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്ബി.

''ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു'' എന്നാണ് ശ്രീകുമാരന്‍ തമ്ബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നേരത്തെ, ''തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു'' എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

''ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക! തത്ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്ലീഷേ'. പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'എന്നാണല്ലോ'', ശ്രീകുമാരന്‍ തമ്ബി കുറിപ്പില്‍ പറഞ്ഞു

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിനു നല്‍കിയ യാത്രാ ബത്ത കുറഞ്ഞുപോയെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തുറന്ന പറച്ചിലായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്.