നവാസ് ഷെരീഫ് ലണ്ടനില്‍ നിന്ന് പാകിസ്താനില്‍ തിരിച്ചെത്തി

നവാസ് ഷെരീഫ്   ലണ്ടനില്‍ നിന്ന് പാകിസ്താനില്‍ തിരിച്ചെത്തി

സ്‌ലാമബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി.

2024 ജനുവരിയില്‍ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവാസ് ഷെരീഫ് തിരിച്ചെത്തിയിരിക്കുന്നത്.

2017ലെ പനാമ പേപ്പര്‍ കേസില്‍ സുപ്രീംകോടതി ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സര്‍ക്കാര്‍ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകള്‍ ചുമത്തി. കേസില്‍ ഏഴ് വര്‍‌ഷത്തെ തടവിനും ഷെരീഫ് വിധിക്കപ്പെട്ടിരുന്നു. 2019ല്‍ ചികിത്സയ്ക്കായി വിദേശത്ത് പോകാൻ ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഷെരീഫ് ലണ്ടനിലേയ്ക്ക് പോയത്. നാലാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയെങ്കിലും മടങ്ങിയെത്തിയിരുന്നില്ല.

കഴിഞ്ഞദിവസം ഷെരീഫിന് ഇസ്‌ലാമാബാദ് ഹൈക്കോടതി ചൊവ്വാഴ്‌ചവരെ സംരക്ഷണ ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്ത് തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ജാമ്യമാണ് അനുവദിച്ചത്. ഇസ്‌ലാമാബാദില്‍ കുറച്ച്‌ മണിക്കൂറുകള്‍ തങ്ങിയതിനുശേഷം ഷെരീഫ് ലാഹോറിലേയ്ക്ക് പോകുമെന്നാണ് വിവരം. മിനാര്‍-ഇ-പാകിസ്ഥാനില്‍ നടക്കുന്ന റാലിയില്‍ ഫെരീഫ് പങ്കെടുക്കുമെന്നും സൂചനയുണ്ട്.

മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷെരീഫ് സേവനമനുഷ്ഠിച്ചിരുന്നു. 2017ല്‍ പുറത്തായതിന് ശേഷം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആജീവനാന്ത വിലക്ക് ലഭിക്കുകയും ചെയ്തു. സഹോദരനായ ഷെഹ്‌ബാസ് ഷെരീഫ് കഴിഞ്ഞവര്‍ഷം അധികാരത്തിലെത്തിയതാണ് നവാസ് ഷെരീഫിന് നേട്ടമായത്. ഷെഹ്‌ബാസ് സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിയമനിര്‍മാതാക്കളുടെ അയോഗ്യത അഞ്ച് വര്‍ഷമായി ചുരുക്കുകയും ചെയ്തിരുന്നു.