മുപ്പത്‌ വെള്ളിക്കാശ്‌! : തനി നാടൻ, പോൾ ചാക്കോ

മുപ്പത്‌ വെള്ളിക്കാശ്‌! : തനി നാടൻ, പോൾ ചാക്കോ

''തോമ്മാച്ചാ, പൈസ ഉണ്ടോ ഒരു മുപ്പത്‌ പൈസ എടുക്കാന്‍''

''പിന്നെ പൈസയില്ലേ മുപ്പത്‌ പൈസ എടുക്കാന്‍''.

അരോചകമായി നെഞ്ചത്ത്‌ ചൊറിഞ്ഞോണ്ട്‌ മേശവലിപ്പില്‍ നിന്നും തോമ്മാച്ചന്‍ മുപ്പത്‌ പൈസ എടുത്ത്‌ തന്നു.

ചിലര്‍ അങ്ങനാ. ചോദ്യത്തെ മറ്റൊരു മറുചോദ്യം കൊണ്ട്‌ നേരിടും.

വെള്ളപ്ലാമുറി തോമ്മാച്ചന്‍! ശുദ്ധന്‍. സുന്ദരന്‍. സുമുഖന്‍. എക്‌സ്‌-മിലിട്ടറി. തലയുടെ മുന്‍പില്‍ മുടിയില്ല. വെട്ടിനിര്‍ത്തിയ മീശ. നല്ല വെളുത്ത നിറം. ഭാര്യ മോനിമ്മ ചേച്ചി. രണ്ടാള്‍ക്കും കാണുമ്പോ നല്ല സ്‌നേഹമാണ്‌.

തോമ്മാച്ചന്‍ മിലിട്ടറി പെന്‍ഷന്‍ മേടിച്ച്‌ നാട്ടില്‍ വന്നൊരു പലചരക്ക്‌ കടയിട്ടു. സ്ഥലം പുലിക്കല്ല്‌. ഞാന്‍ ജനിച്ചുവളര്‍ന്ന എന്‍റെ സ്വന്തം നാട്‌.

പുലിക്കല്ല്‌ -പൊന്‍കുന്നം ആനവണ്ടി റൂട്ട്‌തുടങ്ങുന്ന ആദ്യ ദിവസ്സം. ഞങ്ങള്‍ പുലിക്കല്ലുകാര്‍ക്ക്‌ ഉത്സവം. ആദ്യത്തെ ട്രിപ്പ്‌ എടുക്കാന്‍ വണ്ടി വന്നു നിന്നപ്പോള്‍ തൊടാനും മണം പിടിക്കാനും ഡ്രൈവര്‍ സാറിനോട്‌ കുശലം പറയാനും ആളുകൂടി.

കുറമണ്ണില്‍ ഈപ്പച്ചന്‍കട പൂട്ടി കാഴ്‌ച കാണാന്‍ ഇറങ്ങി തലയുടെ പുറകില്‍ കൈയും കെട്ടി നിന്നു. ഉണ്ണിച്ചേട്ടന്‍ ചായക്കടയുടെ വാതില്‍ക്കല്‍ വന്ന്‌ വണ്ടിയില്‍ ഉറ്റുനോക്കിനിന്നു. പാതി മുടി വെട്ടിയ കസ്റ്റമറെ കസ്സേരയില്‍ ഇരുത്തി ബാര്‍ബര്‍ ശങ്കരന്‍ മൂപ്പര്‍ കൈയില്‍ കത്രികയുമായി ഇറങ്ങിവന്നു. കസ്സേരയില്‍ നിന്നും അനങ്ങാന്‍ ആവാത്ത കസ്റ്റമര്‍ക്ക്‌ പുലിക്കല്ലില്‍ എത്തിയ ആദ്യ ആനവണ്ടി കാണാന്‍കഴിഞ്ഞില്ല. റേഷന്‍ കട നടത്തുന്ന പുളിക്കല്‍ ഈപ്പച്ചന്‍ റേഷന്‍ കടയില്‍നിന്നും വല്യ ഗമയില്‍ എത്തി നോക്കി, ഞാനെത്ര ആനവണ്ടി കണ്ടിരിക്കുന്നു എന്നമട്ടില്‍.

ബസ്‌ കണ്ടക്‌റ്റര്‍ സുധാകരന്‍ എന്‍റെ ചേട്ടന്‍ വറുഗീസ്സിന്‍റെ കൂടെ പഠിച്ച ചെറുവള്ളിക്കാരന്‍. അവന്‍ എന്നെക്കണ്ട്‌ കുശലം ചോദിച്ചപ്പോ എന്‍റെ വെയിറ്റും ഗമയും കൂടി. ഒരു ബസ്‌ കണ്ടക്ട്‌ടര്‍ എന്നോട്‌ സംസ്സാരിച്ചിരിക്കുന്നു. അതും പേരുവിളിച്ച്‌. വേറെ ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ഞാന്‍ ചുറ്റുമൊന്ന്‌ നോക്കി ഞെളിഞ്ഞുനിന്നു. 

കണ്ടക്ട്‌ടരും ഡ്രൈവറും ഉണ്ണിചേട്ടന്‍റെ കടയില്‍ നിന്നും പുട്ടും കടലയും ഫ്രീയായി അകത്താക്കി.

''പോളേ വരുന്നില്ലേ?` വണ്ടി വിടാന്‍ നേരം സുധാകരന്‍ എന്നോടായി ചോദിച്ചു.

ആക്‌ച്ച്‌ലി പുലിക്കല്ലില്‍ നിന്നും ഞങ്ങളുടെ കടയിലേക്ക്‌ നാല്‌ മിനിറ്റ്‌ നടക്കാനുള്ള ദൂരമേയുള്ളൂ. പക്ഷെ ബസ്‌ കണ്ടക്ട്‌ര്‍ സുധാകരന്‍ ഒക്കെനിര്‍ബന്ധിക്കുമ്പോ എങ്ങനാ പറ്റില്ലാന്ന്‌ പറയുന്നേ പക്ഷെ എല്‍. ഡി. എഫ്‌. അധികാരം ഏറ്റ പോലാ എന്‍റെ പോക്കറ്റ്‌. കാലി!

തോമ്മാച്ചനോട്‌ മുപ്പത്‌ പൈസ കടം മേടിക്കാനുള്ള സാഹചര്യം അതാണ്‌.

കടം മേടിച്ച പൈസ്സയുമായി ഞാന്‍ വണ്ടിയില്‍ കയറി. വണ്ടിയില്‍ ആകെ പതിനൊന്ന്‌പേര്‌. പ്രത്യേകിച്ച്‌ യാതൊരു കാരണോമില്ലാതെ ‌ യാത്രക്ക്‌ ഇറങ്ങി തിരിച്ചവരാണ്  മിക്കവരും. സര്‍ക്കാരിന്‌ ഒരു പ്രോത്സാഹനം. ആരും കേറിയില്ലേല്‍ പിറ്റേന്ന്‌മുതല്‍ വണ്ടി നിന്നുപോയാലോ.

കണ്ടക്ടര്‍ ടിക്കറ്റ്‌ എടുക്കാന്‍ വന്നു. എന്‍റെ അടുത്തു വന്നപ്പോ ''ഓ പോളിന്‌ ടിക്കറ്റ്‌ ഒന്നും വേണ്ട'' എന്ന്‌പറഞ്ഞ്‌ സുധാകരന്‍ പുറകോട്ട്‌ പോയെങ്കിലും എന്‍റെ ആത്മാഭിമാനം ഉണര്‍ന്നു. അതുവേണ്ട, ആരുടേം ഒശാരം നമ്മക്ക്‌ വേണ്ട. സര്‍ക്കാരിന്‌ നഷ്ട്ടം വന്നാ അതെന്‍റെ മനസ്സിലൊരു നീറ്റലായ്‌ കിടക്കും.

മുപ്പത്‌ പൈസ നീട്ടി ഞാന്‍ പറഞ്ഞു ''ഒരു വള്ളംചിറ''. സുധാകരന്‍ പച്ച നിറത്തിലുള്ള ഒരു ടിക്കറ്റ്‌ കീറി എനിക്ക് ‌തന്നിട്ടൊന്നു ചിരിച്ചു കാണിച്ചു.

ഞാന്‍ വിന്‍ഡോ സീറ്റിലിരുന്ന്‌ പടുത വകഞ്ഞുമാറ്റി പുറത്തേക്ക്‌ നോക്കി. പുലിക്കല്ല്‌ സ്‌കൂള്‍ ഇടതുവശത്ത്‌ കാണാം. പിന്നെ ലക്ഷം വീട്‌ കോളനി. കാവാലത്തെ കൊച്ചുസാറിന്‍റെ വീട്‌...മുട്ടത്തുപാറ കുഞ്ഞച്ചന്‍ ചേട്ടന്‍റെ വീട്‌...ളാമണ്ണില്‍ ദേവസ്യാ ചേട്ടന്‍റെ വീട്‌...എല്ലാം ഒരു ത്രീ-ഡി വിഷന്‍ പോലെ പുറകോട്ട്‌ പോകുന്നു. നല്ലരസ്സം.

കണ്ണടച്ച്‌ തുറക്കുന്നതിന്‌ മുന്‍പേ ഇതാ വണ്ടി ഞങ്ങടെ കടയുടെ മുന്‍പില്‍!

എന്‍റെ നേരെ നോക്കി 'എന്നാ പിന്നെ കാണാവേ..`. എന്നും പറഞ്ഞ്‌ സുധാകരന്‍  ഡബിളടിച്ചു..
മുപ്പത്‌ പൈസയുടെ മുതലായോ എന്ന്‌ സുധാകരനോട്‌ ചോദിക്കാനുള്ള സാവകാശം കിട്ടുന്നതിന്‌ മുന്‍പേ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. 

ഞാന്‍ വന്നിറങ്ങിയപ്പോ വള്ളംചിറയിലെ വയസ്സന്‍ സെറ്റ്‌ ഗുലാന്‍പെരിശില്‍ മുഴുകിയിരിക്കുന്നു. ആരോ പതിനാറ്‌ വിളിച്ചു. കളിച്ച്‌ വന്നപ്പോ ഒരെണ്ണം കുറവ്‌. അപ്പൊ വിളിച്ച കക്ഷി പറയുന്നു അങ്ങേര്‌ പതിനഞ്ചാ വിളിച്ചതെന്ന്‌. അതേല്‍ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ മുഴുകിയ വയസ്സന്‍ സെറ്റ്‌ ഞാന്‍ നാലഞ്ച്‌ ലക്ഷം രൂപയുടെ സ്വത്തില്‍ വന്നിറങ്ങിയത്‌ കണ്ടില്ല. ഞ്ഞന്നായി.

മോഷ്‌ടിക്കാന്‍ കേറുന്ന കള്ളനെപ്പോലെ ഞാന്‍ ശബ്ദമുണ്ടാക്കാത്‌ പതുക്കെ കടയിലേക്ക്‌ കയറി, ആരാലും ശ്രദ്ധിക്കപ്പെടാത്‌.

പ്രത്യേകമായി ഒന്നും സംഭവിക്കാത്‌ മൂന്നാല്‌ ദിവസ്സങ്ങള്‍ മുന്നോട്ട്‌ പോയി.
ഞായറാഴ്‌ച്ചയെത്തി. അച്ചാച്ചന്‍ രാവിലെ ഏഴരയുടെ കുര്‍ബ്ബാനക്ക്‌ പള്ളീല്‍ പോകുന്നു. വെള്ളപ്ലാമുറി തോമ്മാച്ചനും അതേ പള്ളീല്‍ അതേ കുര്‍ബ്ബാനക്കാരുന്നു. അവര്‌ തമ്മില്‍ സംസ്സാരിക്കുന്നു. അച്ചാച്ചന്‍റെ മുഖം ചുമക്കുന്നു.

അച്ചാച്ചന്‍ വീട്ടില്‍ വന്നപ്പോ ഞാന്‍ ഉച്ചക്കുര്‍ബ്ബാനക്ക്‌ ഒരുങ്ങുന്നു. ഞാന്‍ തിരികെ വന്നപ്പോഴേക്കും അദ്ദേഹം കടയില്‍ പോയിരുന്നു.

ഉച്ചയായി...സന്ധ്യയായി...രാത്രിയായി. മണി എട്ടര, ഒന്‍പത്‌. സര്‍വ്വത്ര ജീവജാലങ്ങളും കിടക്ക വിരിച്ച്‌ കിടന്നു. ഞാനും.

''തങ്കച്ചാ''.

ഏതുറക്കത്തില്‍ ആണെങ്കിലും ഡോള്‍ബി ഡിജിറ്റലിലുള്ള ആ വിളിയുടെ ഈണം കേട്ടാ എനിക്കറിയാം എന്തിനാ വിളിക്കുന്നതെന്ന്‌.

ഞാന്‍ ഞെട്ടിയുണര്‍ന്നു. അടുത്ത ദിവസ്സങ്ങളിലൊന്നും എന്തെങ്കിലും തോന്ന്യാസം ഒപ്പിച്ചതായി ഓര്‍മ്മയില്ല. പിന്നെ എന്താണാവോ. 

എന്തായാലും ഞാന്‍ എഴുന്നേറ്റു ചെന്നു.

''നിന്നോടാരാടാ മുപ്പത്‌ പൈസക്ക്‌ വേണ്ടി എരക്കാന്‍ പറഞ്ഞത്‌?'' വലതുകൈയില്‍ വടിയും പിടിച്ച്‌ അച്ചാച്ചന്‍ അലറി.

എനിക്കൊന്നും മനസിലായില്ല. ആര്‌? എന്ത്‌? ആരുടെ മുപ്പത്‌ പൈസ?.

ഞാന്‍ എന്തെങ്കിലും പറയുന്നതിന്‌ മുന്‍പ്‌ ബാക്കീം വന്നു.

''കടേലെ തോമ്മാച്ചന്‍ പറഞ്ഞപ്പോ എന്‍റെ തോലുരിഞ്ഞുപോയി. നടക്കുന്നു, തെണ്ടാന്‍!''.

എന്തെങ്കിലും കള്ളം പറയാനുള്ള സാവകാശം കിട്ടുന്നതിന്‌ മുന്‍പേ ചന്തിയില്‍ അടിവീണു.

ഉറക്കപ്പിച്ചാണെങ്കിലും ഇപ്പൊ ഏതാണ്ട്‌ സംഭവം പിടികിട്ടി. ഇത്‌ വല്യ ചതിയായിപോയി തോമ്മാച്ചാ. കേരളം വിദേശത്ത്‌ നിന്നും കടം ഇരന്നു വാങ്ങുന്നത് ‌ഡല്‍ഹിയില്‍ ചെന്ന്‌ കൊളുത്തിക്കൊടുക്കുന്ന മാതിരി പണിയായി പോയി.

പുലിക്കല്ലില്‍ നിന്നും വള്ളംചിറ വരെ ബസ്സില്‍ പോയതിന്‍റെ സുഖം ചന്തിയില്‍വീണ അടിയുടെ വേദനയില്‍ അപ്രത്യക്ഷമാവാന്‍ അധികനേരം വേണ്ടിവന്നില്ല.

എന്നാലും തോമ്മാച്ചാ, വെറും മുപ്പത്‌ വെള്ളിക്കാശിനു വേണ്ടി എന്നെ ഒറ്റുക്കൊടുത്തല്ലോ താങ്കള്‍!