മോക്ഷം: കവിത , സുരേഷ് നാരായണൻ
എട്ടുമണിയായി എന്നറിയിച്ചുകൊണ്ട്
വെയിൽ അക്ഷമ കാണിക്കുമ്പോഴും
അയാളുടെ ബലിതർപ്പണം
അവസാനിച്ചിരുന്നില്ല.
മറ്റുള്ളവരെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു.
തീരം ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു.
കൈകൾ വിറക്കുന്നുണ്ട്.
കടൽ അടുത്തേക്കു വരുന്നുണ്ട് .
തിരത്തിരക്കുകൾക്കിടയിൽ
ഒരു മുഖം തെളിഞ്ഞു.
അതെന്തോ പറയാൻ ശ്രമിക്കവേ
കേൾക്കാനായി
അയാളടുത്തേക്കു ചെന്നു.
'ബലി പൂർണമായതുകൊണ്ടാവണം
അശാന്തരായലയടിച്ചുകൊണ്ടിരുന്ന
കുറേ തിരകളിന്നു
മോക്ഷത്തിൻറെ പടവുകളിറങ്ങി-
യൊഴുകിപ്പോയിരിക്കുന്നു.
പകരം ഒരു തിരയായ്
എന്നിലേക്കു വരുന്നുവോ?'