മൂന്നാം തവണയും കൊല്‍ക്കത്ത രാജ്യത്തെ സുരക്ഷിത നഗരം

മൂന്നാം തവണയും  കൊല്‍ക്കത്ത രാജ്യത്തെ സുരക്ഷിത നഗരം

ന്യൂഡല്‍ഹി: കൊല്‍ക്കത്ത മൂന്നാം തവണയും രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം . നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമതെത്തിയത്.

2022-ല്‍ ലക്ഷത്തില്‍ 86.5 ഗുരുതര കുറ്റകൃത്യങ്ങള്‍ കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തു. പുനെ (280.7), ഹൈദരാബാദ് (299.2) എന്നി നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), എസ്‌എല്‍എല്‍ (പ്രത്യേക, പ്രാദേശിക നിയമങ്ങള്‍) എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളാണ് കോഗ്‌നിസബിള്‍ ക്രൈം വിഭാഗത്തില്‍പ്പെടുന്നത്.

ഒരു ലക്ഷം ജനസംഖ്യയില്‍ കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 27.1 ആണ്, കോയമ്ബത്തൂരിലെ 12.9, ചെന്നൈയിലെ 17.1 എന്നിവയേക്കാള്‍ കൂടുതലാണിത്. അതേസമയം കൊല്‍ക്കത്തയില്‍ ഈ വര്‍ഷം അക്രമ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായി, 34 കൊലപാതക കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ഇത് 45 ആയിരുന്നു.

എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ കൊല്‍ക്കത്തയില്‍ 11 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, 2021ലും ഇതേ എണ്ണം കേസുകള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.