തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തകര്‍ന്ന തുരങ്കത്തില്‍ പത്തുദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു.

തുരങ്കത്തിലേക്ക് പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി ക്യാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത് . നാല്‍പ്പത്തിയൊന്നുപേരാണ് നവംബര്‍ 12 മുതല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

https://twitter.com/i/status/1726799913307312211

കഴിഞ്ഞ ദിവസം തുരങ്കത്തിന്റെ തകര്‍ന്ന ഭാഗത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് ഇഞ്ച് പൈപ്പ് കടത്തിവിട്ടിരുന്നു. ഈ പൈപ്പില്‍ എൻഡോസ്‌കോപ്പിക് ക്യാമറ ഘടിപ്പിച്ചാണ് തൊഴിലാളികളുടെ ചിത്രങ്ങളെടുത്തത്. തൊപ്പി ധരിച്ച്‌ തൊഴിലാളികളുടെ വേഷങ്ങളോടെ ക്യാമറയ്ക്കുനേരെ കൈവീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വരാനും സംസാരിക്കാനും അധികൃതര്‍ വാക്കി ടോക്കിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്നലെയാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ ആദ്യമായി ചൂടുള്ള ഭക്ഷണം കഴിച്ചത്. പൈപ്പിലൂടെയാണ് ഗ്ളാസ് ബോട്ടിലുകളിലായി കിച്ചടി കടത്തി നല്‍കിയത്. ഇതുവരെയും ഡ്രൈ ഫ്രൂട്ട്‌സും വെള്ളവുമായിരുന്നു അവര്‍ കഴിച്ചിരുന്നത്.

തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. 

പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും എത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചാര്‍ജുള്ള കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു. തൊഴിലാളികള്‍ എല്ലാവരും സുരക്ഷിതരാണെന്നും ഉടൻ പുറത്തെത്തിക്കുമെന്നും ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി പറഞ്ഞു.