കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ അനുവദിച്ചു

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.

11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മിതി. പാതയിലെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകള്‍ക്കായി ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നു. അതിന്റെയും നടപടി ഉടന്‍ പൂര്‍ത്തിയാകും.

പിങ്ക്‌ലൈന്‍ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തുടങ്ങി 2025 ഡിസംബറില്‍ പൂര്‍ത്തീകരിച്ച്‌ സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.