കിട്ടും കുട്ടനു സൗഭാഗ്യം: കവിത, Mary Alex ( മണിയ )
കട്ടപ്പനക്കാരൻ കുട്ടമ്മാവൻ
തട്ടുകടക്കാരൻ കുട്ടമ്മാവൻ
വെട്ടം വെള്ള കീറിടുന്നേരം
കുട്ടിത്തോർത്തൊന്നരയിലുടുത്ത്
തൊട്ടിയും കയറും കയ്യിലെടുത്ത്
ഓട്ടക്കുളിയൊന്നു പാസ്സാക്കി,
ഫോട്ടോക്ക് മുന്നെ ദീപമൊരുക്കി
തൊട്ടു തലോടി വണങ്ങി നിന്ന്
ഒട്ടും മടിയാതെ തുടങ്ങുന്നുചര്യ.
ചട്ടീം കലവും അടുപ്പത്തു വച്ച്
മട്ടനുണ്ടാക്കാൻകട്ടനുണ്ടാക്കാൻ
മുട്ട പുഴുങ്ങി, മുട്ടക്കറിയാക്കിടാൻ
ചട്ടി വേറെ കടലക്കറിയ്ക്കു വച്ച്
ചട്ട്ണിയുണ്ടാക്കി ദോശയും ചുട്ടു
ചട്ടിയെടുത്ത് പൊടിയുപ്പു തൂവി
പാട്ട തുറന്നതിൽ റവയും കൊട്ടി,
പൊട്ടിച്ച തേങ്ങ തിരുമ്മി നനച്ചു
പുട്ടു കുറ്റിയിൽ വെള്ളമൊഴിച്ചു
പൊട്ടിത്തുടങ്ങിയ അടുപ്പേലേറ്റി
വെട്ടിത്തിളച്ചപ്പോൾ കുറ്റിയിലേക്ക്
പെട്ടെന്നൊരു പിടി തേങ്ങയതിട്ടു
അട്ടിയായ് നനച്ച പൊടിയതുമിട്ടു
പുട്ടങ്ങനെ കുറ്റി കണക്കെ വെന്തു
കൂട്ടി വച്ച നേരം പോലീസേമാൻ
കൂട്ടായ് രണ്ടു പി സിമാരുംകൂടെ
തട്ടുകട തപ്പിയെത്തി അപ്പോൾ
കുട്ടമ്മാവൻ ഭവ്യതയോടെനിന്നു
പെട്ടിയും തൂക്കി നാലാൾ വേറെ
കെട്ടും മട്ടുംകണ്ടാലറിയാം ഓസ്സ്
തട്ടാൻ വന്ന ഭാവം അലമാരകണ്ട്
കട്ടി മീശ പിരിച്ചു പറഞ്ഞു, "ഹേ
കുട്ടമ്മാവൻ!എല്ലാം പൊതിഞ്ഞു
പെട്ടിയിലാക്ക് അടുത്ത കരയിൽ
കേട്ടില്ലേ ഉരുൾ പൊട്ടി സ്കൂൾ
കെട്ടിടം നിറഞ്ഞാളാണ്,പിന്നെ
പൊട്ടൽ നമ്മൾക്കില്ലല്ലോഭാഗ്യം
പോട്ടേന്ന്,കൊടുക്കാം നമുക്കിതാ
കഷ്ടപ്പെടുന്നവർക്കായ്, കിട്ടും തിട്ടം കുട്ടമ്മാവനു സൗഭാഗ്യം."
വട്ടിയും കുട്ടയുമായ് വീണ്ടുമെത്തി
കൂട്ടാനെടുത്തവർ വട്ടിയിലാക്കി
കുട്ടയിൽ ചോറുമെടുത്തു നീങ്ങി
പെട്ടി വണ്ടിയിൽ വന്നു,അരിയും
കൂട്ടുസാധനങ്ങളും,ഒന്നൊന്നായ്
എട്ടുപേർ ചേർന്നിട്ടിറക്കി വച്ചു
ഒട്ടുനാൾ കഴിഞ്ഞു, വെള്ളമിറങ്ങി
കുട്ടമ്മാവന്റെ നന്മ!ശ്ലാഘിക്കാൻ
നട്ടാരെല്ലാം ഒത്തുകൂടി കശവിന്റെ
കട്ടിമുണ്ടൊന്നു പോലീസേമാൻ
കുട്ടമ്മാവനെ ചുറ്റി പുതപ്പിച്ചു
കട്ടിക്കവറൊന്നു സമ്മാനം നീട്ടി
തട്ടുകട മാറ്റാൻ കാശൊത്തു കിട്ടി.
കുട്ടമ്മാവന്റെ നന്മ മനസ്സിനു
നാട്ടുകാരുടെ സ്നേഹ സമ്മാനം.
ശ്രി രാജു പാമ്പാടിയോട് കടപ്പാട് ( കവിതാ പൂരണം )