കാൻസ് ലോക ചലച്ചിത്രോത്സവത്തിൽ മലയാളി യുവസംഗീതസംവിധായകയ്ക്ക് ഇരട്ട ബഹുമതി; 22-ാം വയസിൽ ചരിത്രനേട്ടവുമായി കെസിയ തോമസ്

Jul 30, 2026 - 13:37
 0  8
കാൻസ് ലോക ചലച്ചിത്രോത്സവത്തിൽ മലയാളി യുവസംഗീതസംവിധായകയ്ക്ക് ഇരട്ട ബഹുമതി; 22-ാം വയസിൽ ചരിത്രനേട്ടവുമായി കെസിയ തോമസ്
  പ്രസാദ് തീയാടിക്കൽ

ബാംഗ്ളൂർ: ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായ കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവൽ – Remember the Future 2026-ൽ മലയാളി യുവ സംഗീതസംവിധായക കെസിയ തോമസ് (22) ഇരട്ട പുരസ്കാരങ്ങൾ നേടി അന്താരാഷ്ട്ര ശ്രദ്ധ നേടി. Milo എന്ന ആനിമേഷൻ ഹ്രസ്വചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതത്തിനാണ് ‘Best Composer of the Future’, ‘Best Soundtrack’ എന്നീ പുരസ്കാരങ്ങൾ കെസിയ സ്വന്തമാക്കിയത്.

തിരുവല്ല സ്വദേശിനിയായ കെസിയ തോമസ് നിലവിൽ ബെംഗളൂരുവിലാണ് താമസം. പ്രശസ്തമായ ബർക്ക്ലി കോളേജ് ഓഫ് മ്യൂസിക് (ബോസ്റ്റൺ) ൽ നിന്ന് സംഗീതപഠനം പൂർത്തിയാക്കിയ കെസിയയുടെ അരങ്ങേറ്റ ചലച്ചിത്രസംഗീതമാണ് Milo. ഡില്ലൺ ഷാർപ്പ് സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ഒരുക്കിയ സംഗീതം ഇതിനകം തന്നെ ഇറ്റലിയിലെ Verona International Short Film Festival 2026-ൽ Best Original Score വിഭാഗത്തിൽ സെമിഫൈനലിസ്റ്റായും, അമേരിക്കയിലെ Independent Shorts Awards International Film Festival 2026-ൽ Official Selection ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

“ഈ അംഗീകാരം ആദ്യം വിശ്വസിക്കാനായില്ല. വർഷങ്ങളായുള്ള പഠനത്തിന്റെയും പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടം. ഒരു സംഗീതസംവിധായകയായി എന്റെ സംഗീതം പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ സന്തോഷം,” കെസിയ പറഞ്ഞു.

ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുടെ വികാരയാത്രയും ആഴത്തിൽ മനസ്സിലാക്കിയ ശേഷമാണ് സംഗീതം ഒരുക്കിയതെന്നും, ഓരോ രംഗത്തിന്റെയും വികാരഭാവം സംഗീതത്തിലൂടെ സ്വാഭാവികമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.

തൃശൂർ സ്വദേശിയായ തോമസ് ലൂയിസിന്റെയും തിരുവല്ല സ്വദേശിനിയായ അഞ്ജു മറിയം വിൻസെന്റിന്റെയും മകളായ കെസിയ, സിനിമകൾക്കും വെബ് സീരീസുകൾക്കുമായി കൂടുതൽ സംഗീതസംവിധാനം നിർവഹിക്കാനും ലോകമെമ്പാടുമുള്ള സംവിധായകരുമായി സഹകരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

അതേസമയം, പുരസ്കാര ചടങ്ങ് ജൂലൈ 31-ന് ഫ്രാൻസിൽ നടക്കുമെങ്കിലും, അംഗീകാര വിവരം വൈകിയാണ് ലഭിച്ചതിനാൽ വിസയും യാത്രാസൗകര്യങ്ങളും ഒരുക്കാൻ കഴിയാത്തതിനാൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും കെസിയ അറിയിച്ചു. “ചടങ്ങിൽ പങ്കെടുക്കാനായിരുന്നെങ്കിൽ സന്തോഷമുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര വേദിയിൽ എന്റെ സംഗീതം അംഗീകരിക്കപ്പെട്ടത് തന്നെ ഏറ്റവും വലിയ പുരസ്കാരമാണ്,” അവർ കൂട്ടിച്ചേർത്തു.