ജെസ്‌നയുടെ തിരോധാനം ; സഹപാഠികളിലേക്ക് അന്വേഷണം എത്തിയില്ലെന്ന് പിതാവ്

ജെസ്‌നയുടെ തിരോധാനം ; സഹപാഠികളിലേക്ക് അന്വേഷണം എത്തിയില്ലെന്ന് പിതാവ്
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സഹപാഠികളു‌ടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണമുള്ളത്.
ജെസ്നയുടെ കൂടെ കോളജില്‍ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ലെന്ന് കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. ഹർജി സ്വീകരിച്ച കോ‌ടതി സിബിഐയ്ക്ക് മറുപടി നല്‍കാൻ രണ്ട് ആഴ്ച സമയം നല്‍കി.

പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നും ഹർജിയില്‍ പറയുന്നു.

ബിരുദ വിദ്യാർഥിനിയായ ജെസ്ന കോളജിലെ എൻഎസ്‌എസ് ക്യാന്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയിട്ടില്ല. സുഹൃത്തുക്കളില്‍ ചിലർ ചതിച്ചതായും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയില്‍ ആരോപിക്കുന്നു.

2018 മാർച്ച്‌ 22-നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കിയത്.