ദൂരദര്‍ശൻ വാര്‍ത്താവതാരക ഹേമലത പടിയിറങ്ങി

ദൂരദര്‍ശൻ വാര്‍ത്താവതാരക ഹേമലത പടിയിറങ്ങി

തിരുവനന്തപുരം: ദൂരദര്‍ശൻ  വാര്‍ത്താവതാരക ഡി. ഹേമലത 39 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച്‌ ദൂരദര്‍ശന്‍റെ പടിയിറങ്ങി.

ഞായറാഴ്ച വൈകീട്ട് എഴിനുള്ള ബുള്ളറ്റിനാണ് അവസാനമായി വായിച്ചത്. പ്രിയ പ്രേക്ഷകരോട് യാത്ര പറയുമ്ബോള്‍ കണ്ണുനിറഞ്ഞു. ന്യൂസ് റീഡര്‍ ആയി തുടങ്ങിയതിനാല്‍ വാര്‍ത്ത വായിച്ച്‌ തന്നെ പടിയിറങ്ങാം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് വാര്‍ത്ത വായിച്ചിറങ്ങിയത്.

സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനംപ്രതി പ്രേക്ഷകര്‍ കണ്ട് പരിചയിച്ച മുഖം. അസി. ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1985ല്‍ ദൂരദര്‍ശന്‍ മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്ത‍യാണ് ഹേമലത വായിച്ചത്. ആദ്യ വാര്‍ത്ത വായിച്ചത് അവരുടെ ഭര്‍ത്താവ് കണ്ണനാണ്. ജി.ആര്‍. കണ്ണൻ പ്രോഗ്രാം എക്സിക്യുട്ടിവായാണ് ദൂരദര്‍ശനില്‍നിന്നു വിരമിച്ചത്.

1984 ഒക്ടോബറിലാണ് ഡി.ഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നത്. മായ, അളകനന്ദ, ശ്രീകണ്ഠന്‍നായര്‍, അലക്സാണ്ടര്‍ മാത്യു തുടങ്ങിയവരെല്ലാം പിന്നീട് സ്വകാര്യ ചാനലുകളിലേക്ക് പോയിട്ടും ഹേമലത ദൂരദര്‍ശനില്‍ തുടര്‍ന്നു. പിതാവ്: ദ്വാരകനാഥ്, മാതാവ്: ശാന്ത. മകള്‍: പൂര്‍ണിമ.