ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു

കൊച്ചി: ഷവര്‍മ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു.

കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് പിന്നാലെ ഇന്നുച്ചയ്ക്ക് മരണപ്പെട്ടത്.

കാക്കനാട് വ്യവസായമേഖലയിലെ എസ് എഫ് ഒ കമ്ബനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു രാഹുല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഷവര്‍മ്മ വരുത്തിച്ച്‌ കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ രാഹുല്‍ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൂടി കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാഹുലിന്റെ സുഹൃത്തുക്കള്‍ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗത്തെ ഫോണിലൂടെ പരാതി അറിയിച്ചിരുന്നു. ഷവര്‍മ്മ വാങ്ങിയ കാക്കനാട്ടെ 'ലെ ഹയാത്ത് ' ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു. രാഹുലിന്റെ രക്തസാമ്ബിളിന്റെ പരിശോധനാഫലം കാക്കുകയാണ്. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.