പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് മാർക്കോ റൂബിയോ: സുരക്ഷയും വ്യാപാരവും കൂടിക്കാഴ്‌ചയില്‍ വിഷയമായി

May 23, 2026 - 20:08
 0  1
പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് മാർക്കോ റൂബിയോ:  സുരക്ഷയും വ്യാപാരവും  കൂടിക്കാഴ്‌ചയില്‍ വിഷയമായി

ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. സുരക്ഷ, വ്യാപാരം എന്നിവ മുൻനിർത്തിയായിരുന്നു ഡൽഹിയിൽ വെച്ചുള്ള ചർച്ചകൾ. കൂടിക്കാഴ്‌ചയ്ക്കിടെ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ റൂബിയോ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചതിന് പിന്നാലെ യുഎസ് അംബാസഡർ സെർജിയോ ഗോറോ തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ ഔദ്യോഗികമായി ക്ഷണം സ്ഥിരീകരിച്ചു. പുതിയ യു.എസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. കഴിഞ്ഞ വർഷം മധ്യത്തോടെ തടസപെട്ട ഇന്ത്യ അമേരിക്കന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കുക എന്നതാണ് നാല് ദിവസത്തെ സന്ദർശനത്തിൻ്റെ ലക്ഷ്യം.

പശ്ചിമേഷ്യയിലെ സ്ഥിതി ഉൾപ്പെടെ വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിൽ യുഎസ് കാഴ്‌ചപ്പാട് സെക്രട്ടറി റൂബിയോ പങ്കുവെച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ആഹ്വാനം ആവർത്തിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മാര്‍ക്കോ കൊൽക്കത്തയിലേക്കാണ് ആദ്യം എത്തിയത്. അവിടെ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ 'മദർ ഹൗസ്' സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. തുടര്‍ന്ന് റൂബിയോ പ്രധാനമന്ത്രി മോദിയെ കണ്ടു.

സന്ദര്‍ശനത്തിന് പിന്നാലെ റൂബിയോയുമായി ഉഭകക്ഷി ചര്‍ച്ചകള്‍ നടത്തിയെന്ന് മോദി സ്ഥിരീകരിച്ചു. സമൂഹമാധ്യമമയാ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യ പങ്കു വച്ചത്. പുരോഗതിയും പ്രാദേശിക, ആഗോള സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മോദി വ്യക്തമാക്കി. ആഗോള നന്മയ്ക്കായി ഇന്ത്യയും അമേരിക്കയും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.