400 മില്യൺ ഡോളറിന്റെ കനത്ത പ്രഹരം; ഫ്രിസ്കോയിലെ രണ്ട് ഇന്ത്യൻ വംശജർക്കെതിരെ ജുറിയുടെ വിധി

Jul 16, 2026 - 17:55
 0  4
400 മില്യൺ ഡോളറിന്റെ കനത്ത പ്രഹരം; ഫ്രിസ്കോയിലെ രണ്ട് ഇന്ത്യൻ വംശജർക്കെതിരെ ജുറിയുടെ വിധി

  പ്രസാദ് തീയാടിക്കൽ

ടെക്സസ്: ഫ്രിസ്കോ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജരായ സംരംഭകരായ ഗോപാല കൃഷ്ണൻ (Gopala Krishnan), ശക്തിവേൽ പളനി ഗൗണ്ടർ (Sakthivel Palani Gounder) എന്നിവർക്ക് തട്ടിപ്പും കരാർലംഘനവും നടത്തിയെന്ന കേസിൽ 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ ടെക്സസിലെ വില്യംസൺ കൗണ്ടി ജുറി വിധിച്ചു.

ജോർജ്ടൗൺ ആസ്ഥാനമായ എനർജി കമ്മീഷനിംഗ് ഇൻകോർപ്പറേറ്റഡ് (Energy Commissioning Inc.) എന്ന സ്ഥാപനവും അതിന്റെ ഉടമയായ മാർഷൽ ഹുസൈൻ (Marshall Hussain) ഉം നൽകിയ സിവിൽ കേസിലാണ് ഈ നിർണായക വിധി.

സാൻ ഗബ്രിയേൽ നദീതീരത്ത് വികസിപ്പിക്കാനിരുന്ന “ദി ഡിസ്ട്രിക്ട്” (The District) എന്ന ആഡംബര വാട്ടർഫ്രണ്ട് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക പ്രതികൾ നൽകിയില്ലെന്നും, ഇതിലൂടെ സ്ഥാപനത്തിന് ഗുരുതര സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിച്ചു.

ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി തന്റെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ നഷ്ടമായതായി മാർഷൽ ഹുസൈൻ കോടതിയിൽ അറിയിച്ചു. തെളിവുകൾ പരിശോധിച്ച ജുറി പരാതിക്കാരന്റെ വാദം അംഗീകരിച്ച് 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ ഏകദേശം 300 മില്യൺ ഡോളർ ശിക്ഷാനഷ്ടപരിഹാരമായും (Punitive Damages) ഉൾപ്പെടുന്നു.

ഇവർ തന്നെ 2023-ൽ യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) നിക്ഷേപകരെ വഞ്ചിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടപടികൾ നേരിട്ടിരുന്നവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ വിധി സിവിൽ കേസിലേതാണ്. അതിനാൽ ഇത് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കോടതി ഉത്തരവാണ്; ക്രിമിനൽ ശിക്ഷയല്ല.