ഈയലുകളുടെ ആത്മാവ്: കവിത

ഈയലുകളുടെ ആത്മാവ്: കവിത

 

 

റോയ് പഞ്ഞിക്കാരൻ

 

 

തീ വെയിൽ തട്ടി ഉടലാകെ കരിഞ്ഞ

സന്ധ്യയിൽ  ദീപം കൊളുത്തിയ

നിലവിളക്കിന്റെ 

മുൻപിൽ അവൾ, പൊന്നോടക്കുഴലുമായി

വരുന്ന 

കണ്ണനെ കാണാൻ  തൊഴുകൈകളോടെ

ഇരിക്കുമ്പോഴാണ്   ദീപ പ്രകാശത്തിൽ

ആകൃഷ്ടമായി 

ഈയലുകൾ സ്വയം  ഒടുങ്ങാനായി 

പറന്നടുത്തത്.  മയിൽ‌പീലി ചാർത്തിയ

ഈയലുകളെ കണ്ടു 

അവൾ ഒന്നമ്പരന്നു . നിലവിളക്കിന്റെ

എണ്ണയിൽ മുങ്ങിത്താഴുന്ന ഈയലുകളെ

ഓരോന്നായി എടുത്തു അവയുടെ

ചിറകാർന്ന 

മയിൽ പീലികൾ  ഊരിയെടുക്കുമ്പോൾ 

പ്രകാശ വലയത്തിനപ്പുറം നനു നനുത്ത

ഇരുട്ടിന്റെ കല്പടവിൽ 

മൂടിക്കിടക്കുന്ന കരിയിലയിൽ 

കാൽപ്പെരുമാറ്റം .  മയില്പീലിചാര്ത്തിയ

കണ്ണനെ 

കാണാനായി 

അവളുടെ  മനസ്സ് തുടുത്തു . 

ഒടുവിൽ കരിയില ശബ്ദം അകന്നകന്നു ഒരു

വെളിച്ചമായി 

ആകാശച്ചെരുവിൽ ഉയർന്നു പൊങ്ങി

അവളുടെ  തലക്കുമുകളിലൂടെ

നീങ്ങുമ്പോൾ അവളറിയാതെ മനസ്സിൽ

  വിളിച്ചുപോയി അച്ഛാ ...

 

റോയ് പഞ്ഞിക്കാരൻ