കാനഡയിൽ സ്‌കൂളിൽ വെടിവയ്പ്: അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ 25-ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്‌കൂളിനുള്ളിൽ വെച്ച് ആറുപേർ കൊല്ലപ്പെട്ടു. വെടിയേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് കനേഡിയൻ പോലീസ് അറിയിച്ചു.
പ്രതിയെ കൂടാതെ ആറ് പേരെ കൂടി സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മൂന്നാമതൊരാൾ കൂടി മരിച്ചു. പരുക്കേറ്റ മറ്റ് 25 ഓളം പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കുമായി പ്രവേശിപ്പിച്ചിട്ടുണ്ട്," പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
വെടിയുതിർത്ത ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് രണ്ടുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരിൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾ അടച്ചുപൂട്ടുകയും ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാൻ പോലീസ് നിർദേശം നൽകുകയും ചെയ്തു.