ബൈജൂസിനെതിരെ കേസ് കൊടുത്ത് ബിസിസിഐ

ബൈജൂസിനെതിരെ കേസ് കൊടുത്ത് ബിസിസിഐ

മുബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക നല്‍കാത്തതിന് ബൈജൂസ് ആപ്പിനെതിരെ നാഷണല്‍ കമ്ബനി ട്രൈബ്യൂണലിനെ സമീപിച്ച്‌ ബിസിസിഐ.

പ്രധാന സ്‌പോണ്‍സറായ ബൈജൂസ് 160 കോടി രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് കേസ് നല്‍കിയത്. 2022 മാര്‍ച്ചില്‍ അസാനിച്ച കരാറിന്റെ തുകയാണ് ഇതുവരേയും ബൈജൂസ് ബോര്‍ഡിന് നല്‍കാത്തത്. ഇക്കാര്യത്തില്‍ പലതവണ ബിസിസിഐ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബൈജൂസിന് പണം നല്‍കാന്‍ കഴിഞ്ഞില്ല.

2023 നവംബര്‍ വരെയാണ് ബൈജൂസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കരാറില്‍ നിന്ന് പുറത്തു പോകുന്നത് സംബന്ധിച്ച്‌ ബോര്‍ഡുമായി ബൈജൂസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പുതിയ സ്‌പോണ്‍സണ്‍മാരെത്തുന്നതു വരെ തുടരണമെന്ന ആവശ്യമാണ് ബിസിസിഐ ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് ജൂണില്‍ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 2023 നവംബര്‍ വരെ നീട്ടിയത്. സാമ്ബത്തിക വര്‍ഷം മുതല്‍ പുതിയ സ്‌പോണ്‍സര്‍മാരെ കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ശ്രമം.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് മലയാളിയായ ബൈജൂവിന്റെ എഡ്യൂആപ്പായ ബൈജൂസ് അഭിമുഖീകരിക്കുന്നത്. ഡിസ്‌നി അടക്കമുളള പല വന്‍കിട ഏറ്റെടുക്കലുകളും നടന്നെങ്കിലും ഇപ്പോള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് കമ്ബനി അഭിമുഖീകരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ 5,000 ത്തിലധികം ജീവനക്കാരെയാണ് കമ്ബനി പിരിച്ചുവിട്ടത്. 2253 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്ബനി ഇപ്പോഴുള്ളത്.