2026 കേരള ബജറ്റ് : സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം, റോഡപകടത്തിൽപെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സകല മേഖലകളെയും തൊട്ടുംതലോടിയും രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആറാം ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണിത്
'മതമാണ് മതമാണ് മതമാണ് പ്രശ്‌ന'മെന്ന മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവന ബജറ്റ് അവതരണത്തിനിടെ പരാമർശിച്ച ധനമന്ത്രി, 'മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ്' എന്നതാണ് തങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്നും പറഞ്ഞത് ഭരണപക്ഷ അംഗങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
കേരളത്തെ ശ്വാസംമുട്ടിക്കാൻ അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാൽ സൂചിപ്പിച്ചു.
അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി വകയിരുത്തി. കെ റെയിലിന് പകരമായി ആർആർടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി വകയിരുത്തി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
തുരങ്ക പാത
കട്ടപ്പന മുതൽ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി.
എംസി റോഡ് വികസനത്തിനായി 5317 കോടി കിഫ്ബിയിൽ നിന്ന് വകയിരുത്തി.
എല്ലാ പൗരർക്കും ‘നേറ്റിവിറ്റി കാർഡ്
കെ റെയിൽ വരുമെന്ന് ധനമന്ത്രി. സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് നിലപാടെന്നും മന്ത്രി.
സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കണം
സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിനായി 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഡിഎ ഡിആർ കുടിശിക പൂർണമായും നൽകും. ഒരു ഗഡു ടിഎ ഫെബ്രുവരി മാസത്തോടെ. ബാക്കി മാർച്ച് മാസത്തോടെ. സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ.
ക്ഷേമ പെൻഷന് 14,500 കോടി രൂപ
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ കൂട്ടി. അങ്കണവാടി വർക്കർമാർക്കും 1000 രൂപ കൂട്ടി. ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ കൂട്ടി.
ലൈഫ് പദ്ധതിക്ക് 1498.26 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
വയനാട് ദുരിതബാധിതർക്കായുള്ള ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം
വിഎസ് സെന്‍റർ
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ഓർമയ്ക്കായി തിരുവനന്തപുരത്ത് വിഎസ് സെന്‍റർ-20 കോടി അനുവദിച്ചു.
എൽഡർലി ബജറ്റ്
വയോജനങ്ങളുടെ സംരക്ഷണത്തിന് എൽഡർലി ബജറ്റ്
ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടി
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും
ജയിലുകൾക്ക് 47 കോടി
മെഡിക്കൽ കോളജ് വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി
കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത . പൂർത്തിയാക്കുക നാല് ഘട്ടങ്ങളിലായി. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി.
നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി. ഓരോ എം എൽ എയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിർദ്ദേശിക്കാം
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി
ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി
ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. എസ്‍സിഎസ്‍ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. പിന്നാക്ക ക്ഷേമത്തിന് 200.94 കോടി
കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 400 രൂപ വർധിപ്പിച്ച് 1000 രൂപയാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി. വയോമിത്രം വാതിൽപ്പടി സേവനത്തിന് -27.5 കോടി. വയോജന കമ്മീഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
കണ്ണൂർ പെരളശ്ശേരിയിൽ മാനവീയം മാതൃകയിൽ സാംസ്കാരിക ഇടനാഴി. തളിപ്പറമ്പിൽ മൃഗശാല ഒരുക്കും. ഇതിനായി നാല് കോടി രൂപ വകയിരുത്തി.
പ്രൈമറി സ്കൂൾ മുതൽ ഹെൽത്തി കിഡ്സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടി
കലാ സാംസ്കാരിക ബജറ്റ് വിഹിതം 30 ശതമാനം ഉയർത്തി. വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ 7 കോടി. എംടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി രൂപ കൂടി നൽകും.
എകെജി മ്യൂസിയത്തിന് പ്രദർശന വസ്തുക്കൾക്കും ലാൻഡ് സ്കേപ്പിനുമായി 4.5 കോടി.
തോപ്പിൽ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ. മാർ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി. ധർമ്മടത്ത് ടൂറിസം സർക്യൂട്ടിന് 2 കോടി
പത്രപ്രവർത്തകരുടെ പെൻഷൻ 1500 രൂപ കൂട്ടി. ഇതോടെ പെൻഷൻ 13000 രൂപയായി.
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടി. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു. സ്കൂൾ ഓഫ് മാത്തമാറ്റിക്സിന് 8 കോടി. സ്കോളർഷിപ്പ് – ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി
വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി. ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. മൺറോ തുരുത്തിലെ ടൂറിസം വികസനത്തിന് 5 കോടി. ചാംപ്യൻസ് ബോട്ട് ലീഗ് 14 ജില്ലകളിലും നടപ്പിലാക്കാൻ 10.46 കോടി
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി
റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി. റോഡ് അപകടം കുറയ്ക്കാൻ 23.37 കോടി
കൊച്ചിയിൽ കൾച്ചറൽ ഇൻക്യുബേറ്റർ വരും.
കെ ഫോണിന് 112.44 കോടി അനുവദിച്ചു. ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി. സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി. മലബാർ സിമന്‍റിന് 6 കോടി.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
പബ്ലിക് വൈ ഫൈയ്ക്കായി 15 കോടി
പരമ്പരാഗത തൊഴിലാളികൾക്ക് സഹായം
കശുവണ്ടി മേഖലയ്ക്ക് 56 കോടി. നെയ്ത്തുകാർക്ക് സഹായം നൽകാൻ 59 കോടി. കരകൗശല മേഖലയ്ക്ക് 4.3 കോടി. നാളികേര മേഖലയിലെ വികസനത്തിന് പ്രത്യേക പദ്ധതി
യുവജന ക്ലബ്ബുകൾക്ക് 10000 രൂപ സഹായം
അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ
റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും. 15 കോടി പദ്ധതിക്ക് വകയിരുത്തി
വിഴിഞ്ഞത്തിന് 1000 കോടി
വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. വനവത്കരണത്തിന് 50 കോടി.
കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിക്ക് 60.5 കോടി
ക്ലീൻ പമ്പ പദ്ധതി- 30 കോടി രൂപ
മത്സ്യത്തൊഴിലാളികൾക്ക് 100 കോടിയുടെ ഇൻഷുറൻസ്
എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി
ക്ഷീര വികസനത്തിനായി 128.05 കോടി. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി 8 കോടി.
ഫെബ്രുവരി 1 മുതൽ മെഡിസെപ് 2.0. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ.
വനിത സ്കിൽ സെന്‍ററുകൾക്ക് 20 കോടി രൂപ. സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യവർധിത യൂണിറ്റുകൾ വ്യാപകമാക്കും. ഇതിനായി 10 കോടി രൂപ. സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ സ്ഥാപിക്കും
കുട്ടികൾക്ക് അപകട ഇൻഷുറൻസ്
ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്. ഹരിത കർമ സേനാംഗങ്ങൾക്ക് ഗ്രൂപ് ഇൻഷുറൻസ്.
കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി.
ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം
പഴയ പെട്രോൾ-ഡീസൽ ഓട്ടോകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപവരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ്. ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ. ഓട്ടോറിക്ഷ- ടാക്സി തൊഴിലാളികൾക്ക് സൗജന്യം ഗ്രൂപ്പ് ഇൻഷുറൻസ്.
റാപ്പിഡ് റെയിൽ നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കും. ആദ്യ ഘട്ടമായി 1000 കോടിതൊഴിലുറപ്പ് പദ്ധതിക്കായി 1000 രൂപ വകയിരുത്തി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3236.76 കോടി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടി. സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്..
മുഖ്യമന്ത്രിയുടെ കണക്റ്റ് ടു വർക്ക് പദ്ധതിക്ക് 400 കോടി അനുവദിച്ചു.
പാചക തൊഴിലാളികളുടെ വേതനം 25 രൂപ കൂട്ടി