ബലിതർപ്പണം : ചെറുകഥ, മണികണ്ഠൻ സി നായർ

നിളാ നദിക്കരയിൽ ബലിതർപ്പണം കഴിഞ്ഞ് ഉമയമ്മയും പേരക്കുട്ടിയും പോകുബോൾ പെട്ടെന്ന് പിന്നിൽ നിന്നും ഒര് വിളി കേട്ടു.
"ചേച്ചീ.... കുറെ കാലമായില്ലേ കണ്ടീട്ട്... ഇപ്പോൾ എവിടെക്കും പോകാറില്ലേ..?"
"ശരിയാണ്... ഞാനിപ്പോ എവിടെക്കും പോകാറില്ല സുമിത്രേ . ഉണ്ടായിരുന്നവർ എല്ലാവരും പോയില്ലേ?... ഈ പേരക്കുട്ടി മാത്രം തുണക്ക്?"
സുമിത്ര ഉമയമ്മയോട് പിന്നെയും വിശേഷങ്ങൾ ചോദിച്ചു.
സുമിത്ര തൻ്റെ പ്രാണനാഥൻ്റെ ബലിദർപ്പണത്തിനായ് വാവ് ദിവസം നേരത്തെ പോന്നതാണ്. ആ നിളാ നദീയുടെ തീരത്ത് ഒര് പാട് പേര് ബലിതർപ്പണം വെക്കാൻ വന്നെത്തിയിരുന്നു. കാക്കകൾ ചുറ്റും പറന്ന് പോയി കൊണ്ടിരുന്നു. തങ്ങൾ വെച്ച ബലി ചോറിനായി ഏതോ ഒര് കാക്ക വന്ന് കൊത്തുന്നതും പിന്നെ വേറെ ചില കാക്കകൾ മിണ്ടാതെ ഇരിക്കുന്നതും അവിടെ കണ്ടു.
'ബൈക്കിൽ യാത്ര ചെയ്തിരുന്ന മകനെ ഹൈവേയിൽ വെച്ച് ഏതോ വാഹനം ഇടിച്ചിട്ട് പോയി. എല്ലാവരും അറിയുമ്പോഴെക്കും ആ ജീവൻ പോയിരുന്നു. അങ്ങനെ താൻ ഒറ്റക്കായി. കൊച്ചു പേരക്കുട്ടി കൂട്ടിനുണ്ടെങ്കിലും വല്ലാത്ത ഒറ്റപ്പെടൽ ..'ഉമയമ്മ അൽപനേരം ഓർമകളിലായി .
'എന്റെയും കാര്യങ്ങൾ അങ്ങനൊക്കെ തന്നെ ചേച്ചീ..' സുമിത്ര പറഞ്ഞുതുടങ്ങി
തന്നെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഭർത്താവ് ക്യാൻസർ ബാധിതനായി, എത്രയോ കാലം പരിചരിച്ചു തിരുവനന്തപുരം റീജിനൽ ക്യാൻസർ സെൻററിൽ കിടന്നു കുറേ നാൾ. പിന്നെ ഒന്നും കഴിക്കാതെ ആ ജീവൻ വിട്ട് പോയി. ഓട്ടോറിക്ഷ ഓടി കിട്ടിയ കാശും ബിസിനസിലൂടെ ഉണ്ടാക്കിയ കാശും ഒക്കെ ആശുപത്രിയിൽ കൊടുത്തിട്ടാണ് അദ്ദേഹം പോയത്. പിന്നാലെ മകനും ഒര് ബൈക്ക് അപകടം പറ്റി അവനും പോയി . ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് .
രണ്ട് പേരും മുഖത്തോട് മുഖം നോക്കി നിന്നു.
അപ്പോൾ രണ്ട് കാക്കകൾ ബലിചോറ് കൊത്തി തിന്നുകയായിരുന്നു.