അവസാനത്തെ അത്താഴം : കവിത , ബിനേഷ് ചേമഞ്ചേരി
ഏകാന്തതയുടെ കരിമ്പടം
പുതച്ച നിമിഷങ്ങൾ
ഉന്തുവണ്ടി ആഞ്ഞു തള്ളുന്നു.
കാർമേഘങ്ങളുടെ നനഞ്ഞ
കൂമ്പാരം മനസ്സിനരികുകളിൽ
കറുത്ത ചായം പുരട്ടുന്നു.
അത്തിമരത്തിൽ സൂക്ഷിച്ചു
വെച്ച ഹൃദയം കാണാതെ
പുഴ കടന്നെത്തിയ കാറ്റുഴറുന്നു.
ആത്മഹത്യാമുനമ്പിലേക്കുള്ള
വഴിയിൽ തലച്ചോറിന്റെ
വേരുകൾ ആഴ്ന്നിറങ്ങുന്നു.
മഞ്ഞുകണങ്ങൾ കൊണ്ടു
തുന്നിയ ഒരു തൂവാല
മുറ്റത്തെ പേരമരത്തിൽ
ആരോ തൂക്കിയിട്ടിരിക്കുന്നു.
തീൻമേശയിൽ
അവസാനത്തെ
അത്താഴത്തിനായ് നെടുകെ
ഛേദിച്ച ഒരുടലിനെ
പാതിവേവിൽ തുറന്നു വെച്ചിരിക്കുന്നു.
അണയാറായൊരു മെഴുകുതിരി
ചുറ്റിലും മഞ്ഞവെളിച്ചം
വിതറുന്നു.
ബിനേഷ് ചേമഞ്ചേരി
.