പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതി അജിന് ജീവപര്യന്തം തടവ് ശിക്ഷ
തിരുവല്ല: അയിരൂർ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിലെ പകയിൽ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം തടവ് ശിക്ഷ. 5 ലക്ഷം രൂപ പിഴയും ഒടുക്കണം. കേസിൽ അജിൻ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അഡീഷനൽ ജില്ലാ കോടതി (ഒന്ന്) ആണ് പ്രതിക ശിക്ഷ വിധിച്ചത്.
പത്തൊമ്പതുകാരി കവിതയെയാണ് കുത്തി പരുക്കേൽപ്പിച്ച ശേഷം പ്രതിയായ അജിൻ റെജി മാത്യു പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയത്. 2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, വഴിയിൽ തടഞ്ഞു നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. കവിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം അജിൻ തീ കൊളുത്തുകയായിരുന്നു.
70 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്. ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂട്ടറും അറിയിച്ചിരുന്നു.