കേരളത്തിൽ നിന്നുള്ള ഇറച്ചിക്കോഴിക്കും മുട്ട ഉൾപ്പെടെ അനുബന്ധ ഉത്പന്നങ്ങൾക്കും ഒമാൻ നിരോധനം ഏർപ്പെടുത്തി.
കേരളത്തിൽ വിവിധ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഒമാൻ ഭരണകൂടത്തിന്റെ നടപടി. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് ജീവനുള്ള പക്ഷികൾ, മുട്ട, ഇറച്ചി എന്നിവയ്ക്ക് രാജ്യത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.
പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി വിദഗ്ധരുടെ ശുപാർശ പ്രകാരമാണ് ഈ മുൻകരുതൽ നടപടിയെന്ന് ഭരണകൂടം അറിയിച്ചു.
പക്ഷിപ്പനി ഭീഷണി പൂർണമായും ഒഴിയുന്നത് വരെ ഒമാനിലേക്ക് ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ലോക മൃഗാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൃത്യമായി സംസ്കരിച്ച ഉൽപ്പന്നങ്ങൾക്ക് ഈ നിരോധനത്തിൽ നിന്ന് ഇളവുണ്ടാകും.
ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഒമാൻ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരുന്ന ഈ തീരുമാനം കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.