പുതുവത്സര ദിനത്തില്‍ എക്സ്പോസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ISRO

പുതുവത്സര ദിനത്തില്‍  എക്സ്പോസാറ്റ് ഉപഗ്രഹം  വിജയകരമായി വിക്ഷേപിച്ച് ISRO
പുതുവത്സര ദിനത്തില്‍ അറുപതാമത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച്‌ ഐഎസ്‌ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി 58 (PSLV C 58) രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു.
ബഹിരാകാശ എക്സ്റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആര്‍.ഒ.യും ബെംഗളൂരുവിലെ രാമൻ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് രൂപകല്‍പന. ബഹിരാകാശത്തെ നാല്‍പതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച്‌ വിവരം കൈമാറും. അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

എക്സ്പോസാറ്റിന് പുറമെ തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വി-സാറ്റ് ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നു. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് വി-സാറ്റിന്റെ ലക്ഷ്യം.