അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നയും മടക്കി നല്‍കി വിനേഷ് ഫോഗട്ട്‌

അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നയും  മടക്കി നല്‍കി വിനേഷ് ഫോഗട്ട്‌

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അര്‍ജുന പുരസ്‌കാരവും ഖേല്‍ രത്‌ന പുരസ്‌കാരവും മടക്കിനല്‍കി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഡല്‍ഹിയിലെ കര്‍ത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നില്‍ പുരസ്കാരം വച്ച്‌ മടങ്ങുകയായിരുന്നു അവര്‍. പ്രധാനമന്ത്രി ഓഫീസിന്റെ പുറത്ത് പുരസ്‌കാരം ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെങ്കിലും പോലീസ് തടഞ്ഞു.

ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് നേരത്തെ വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താരം കത്ത് നല്‍കിയിരുന്നു.

നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പുനിയ പദ്മശ്രീ മടക്കിനല്‍കിയും പ്രതിഷേധിച്ചു. ഗൂംഗല്‍ പെഹല്‍വാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്ബിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടരുന്നു.