തൃക്കേട്ട മാഹാത്മ്യം : കവിത, സി.ജി.ഗിരിജൻ ആചാരി
സി.ജി.ഗിരിജൻ ആചാരി, തോന്നല്ലൂർ
കോട്ടങ്ങൾ ഒന്നുമേ
വന്നിടാതെ,
നേട്ടങ്ങളേറെ വന്നു ഭവിപ്പാൻ,
തൃക്കേട്ട നാളിൽ പൂക്കളം തീർക്കണം
തൃക്കാക്കരയപ്പനെ കുടിയിരുത്തേണം...
ഗണപതിഭഗവാൻതൻ കനിവാർന്ന സോദരൻ
ഷൺമുഖൻ തുണയായി വന്നീടും നാൾ....
വരമേതും ഹിതമായ് നൽകിടും ഈശനെ...
വലയങ്ങളാറിലായ് ചേർത്തുവയ്ക്കാം...
ഉദ്ദിഷ്ട കാര്യങ്ങൾ സിദ്ധിയായി വന്നിടും
ആറുമുഖനാഥനെ സ്തുതിച്ചീടുകിൽ...
ആത്മഹർഷത്താൽ പൂക്കൾ വിരിക്കാം,
വാമന മൂർത്തിയേ നന്നായി ഭജിക്കാം...
തൃക്കേട്ട മാഹാത്മ്യം ഈ വിധം ചൊല്ലി ഞാൻ
ഒട്ടുമേ വൈകാതെ
പൂക്കളം തീർക്കട്ടെ....
ഇഷ്ടപുഷ്പങ്ങൾ
കാലേ പറിച്ചു ഞാൻ,
തെളിനീരു തൂകി
മാറ്റിവച്ചിന്നലെ...
തുമ്പയും തെച്ചിയും ലേശം പറിക്കണം...
ഭംഗിയായി പൂക്കളം ചമയ്ക്ക വേണം...
മുറ്റത്തു ചാണകം മെഴുകണം നന്നായി,
ചേട്ടയെ മാറ്റണം
ദൂരെ... ദൂരെ...
തുളസിദളങ്ങൾ നടുവിൽ പതിക്കണം മുകളിലായ്
തൃക്കാക്കരപ്പനെ കുടിയിരുത്തേണം...
ചുറ്റിലായ് പൂക്കൾ നിരത്തിയങ്ങന്പോടു-
പൂക്കളം തീർക്കണം ഗംഭീരമായ്....